പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം;  ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്നാണ് ജോസ്. കെ മാണി ; സിപിഎം ജില്ലാ നേതൃത്വത്തിൽ അതൃപ്തി

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം; ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്നാണ് ജോസ്. കെ മാണി ; സിപിഎം ജില്ലാ നേതൃത്വത്തിൽ അതൃപ്തി

സ്വന്തം ലേഖകൻ

പാലാ: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം. സി.പി.എം പ്രതിനിധിയായ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാടെടുത്തു. ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്നാണ് ജോസ്. കെ മാണി . ജോസ് കെ മാണിയുടെ നിലപാടില്‍ സിപിഎം ജില്ലാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ബിനു പുളിക്കക്കണ്ടം മുന്‍പ് ബി.ജെ.പിയില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന വ്യക്തിയാണ്. ഇതു കൂടാതെ കേരള കോണ്‍ഗ്രസ് അംഗത്തെ നഗരസഭയില്‍ വച്ച്‌ മര്‍ദ്ദിച്ചുവെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസും നിലവിലുണ്ട്. അതുകൊണ്ട് ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് ഇടത് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും ബിനു പുളിക്കക്കണ്ടത്തിനാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സി.പി.എം തീരുമാനിച്ചത്. നിലവില്‍ ഇദ്ദേഹം മാത്രമാണ് സി.പി.എം ചിഹ്നത്തിന്‍ മത്സരിച്ച്‌ വിജയിച്ച ഏക സ്ഥാനാര്‍ഥി.

ഞായറാഴ്ച വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും കേരള കോണ്‍ഗ്രസ് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ആഭ്യന്തര കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇടപെടുന്നതാണ് അതൃപ്തിക്ക് കാരണം.