
ആരും സഭയിൽ വിയോജനം അറിയിച്ചില്ല, അവർ അവരുടെ രാഷ്ട്രീയ പാർട്ടിയുടെ നിലപാട് എടുത്തു, ക്രിസ്‌ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണ്, ആശയപരമായും ധാർമികമായും പലരേയും തോൽപ്പിക്കാൻ കഴിയും, അകത്തും പുറത്തും നടന്ന ചർച്ചകൾ ജനപ്രതിനിധികളുടെ അറിവില്ലായ്‌മ പുറത്തുകൊണ്ടുവന്നു; വഖഫ് നിയമഭേദ ബിൽ പാസായ വിഷയത്തിൽ പ്രതികരണവുമായി പാലാ രൂപത ബിഷപ്പ്
കോട്ടയം: ജനാധിപത്യത്തിന്റെ ശ്രീകോവിലിന് അകത്തും പുറത്തും നടന്ന ചർച്ചകൾ പല ജനപ്രതിനിധികളുടെയും അറിവും അറിവില്ലായ്‌മയും പുറത്തു കൊണ്ടുവരുന്നതായിരുന്നു എന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് മതപരമായ ഒന്നല്ലെന്നും അത് ദേശീയവും സാമൂഹികവും ആയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഖഫ് നിയമഭേദ ബിൽ പാസായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. “കെസിബിസി കേരള എംപിമാർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. പക്ഷെ അവർക്ക് അവരുടെ രാഷ്ട്രീയ പാർട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നു. ആരും സഭയിൽ വിയോജനം അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷിക്കപ്പെടണം.
ക്രിസ്‌ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണ്. പലരെയും വോട്ട് ചെയ്‌ത് ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആശയപരമായും ധാർമികമായും പലരേയും തോൽപ്പിക്കാൻ കഴിയും. പൗരാവകാശം എന്താണ് എന്ന് നമ്മൾ തിരിച്ചറിയണം” മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്രൈസ്‌തവരുടെ രാഷ്ട്രീയ പാർട്ടി എന്ന വിഷയത്തിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തള്ളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലാരൂപതയുടെ ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്.