
പാലാ: ആ പോക്ക് കണ്ടാല്‍ ഉള്ളംകാല്‍ വിറച്ചുപോകും.
ബൈക്ക് റേസിംഗുമായി ഫ്രീക്കൻമാർ പാലാ നഗരത്തെ മുള്‍മുനയില്‍ നിറുത്തുമ്പോള്‍ പലർക്കും റോഡിലിറങ്ങാൻ ഭയമാണ്. നടുറോഡില്‍ ജീവൻപൊലിയുമെന്ന അവസ്ഥ. ഈ മരണപാച്ചിലില്‍ നിന്ന് കാല്‍നടക്കാർ ഉള്‍പ്പെടെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
ഇത്രയൊക്കെയായിട്ടും പൊലീസും ഫ്രീക്കൻമാരെ തൊടാൻ ധൈര്യപ്പെടുന്നില്ലെന്നാണ് ആക്ഷേപം. സ്‌കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ എത്തുന്ന രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഫ്രീക്കൻമാരുടെ മരണപ്പാച്ചില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ നമ്പർ പ്ലേറ്റുകള്‍ പോലും മറച്ചുവച്ച ബൈക്കുകളില്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്റിന് മുന്നിലൂടെ ഫ്രീക്കൻമാർ തലങ്ങും വിലങ്ങും പാഞ്ഞു. പാഞ്ഞുവന്ന ബൈക്ക് കണ്ട് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കന്യാസ്ത്രീ ഉള്‍പ്പെടെയുള്ളവർ ഓടിമാറി. ഇതിനിടെ ബൈക്കുകളില്‍ ഒന്ന് മറിഞ്ഞു.
നിലത്തുവീണ യുവാവിനെ പൊക്കി ഉയർത്തുന്നതിനിടെ നാടകനടനായ ഉദയൻ കാരാപ്പുഴയ്ക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ പാലാ പൊലീസിനോടും മോട്ടോർവാഹന വകുപ്പ് അധികൃതരോടും നാട്ടുകാർ പൊട്ടിത്തെറിച്ചു..
ഫ്രീക്കൻമാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു ചോദ്യം. അതേസമയം ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തതായി പാലാ പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.



