​സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ  

Spread the love

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടിയിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ വിദ്യാർത്ഥികളുമായി സംവദിച്ചു.

video
play-sharp-fill

അൽഫോൻസാ കോളജ് വുമൺസ് സെൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദമായി മാറുന്നതിന്റെ പ്രാധാന്യം റോഷ്ണി തോംസൺ ചൂണ്ടിക്കാണിച്ചു. വിദേശത്ത് ഇന്ത്യയുടെ ശബ്ദമാകാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന് വേണ്ടിയാണ് സംസാരിക്കേണ്ടി വരുന്നത്. അന്താരാഷ്ട്രാ വേദികളിൽ ഇന്ത്യ എന്ന ബോർഡിനു പിന്നിലിരുന്നു ജോലി ചെയ്യുന്നത് ആത്മാഭിമാനത്തോടെയാണ്.​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ വിദേശനയങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൃത്യമായി അവതരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഓരോ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനും നിർവഹിക്കുന്നതെന്ന് റോഷ്ണി പറഞ്ഞു.

ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയെക്കുറിച്ച് അവർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. സർവ്വീസിലെ സാഹചര്യം, അവസരം എന്നിവയെപ്പറ്റിയും സംസാരിച്ചു.

സാധാരണയായി ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഉദ്യോഗസ്ഥർക്ക് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഇത് നിരന്തരമായ പഠനത്തിനും വൈവിധ്യമാർന്ന ആഗോള അനുഭവങ്ങൾക്കും അവസരമൊരുക്കുന്നു. ഓരോ ദേശത്തെയും സംസ്കാരവും ഭരണരീതികളും അടുത്തറിഞ്ഞാൽ മാത്രമേ ഇന്ത്യയുടെ താൽപ്പര്യങ്ങൾ അവിടെ സംരക്ഷിക്കാനും മികച്ച ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും സാധിക്കൂ എന്നും അവർ വ്യക്തമാക്കി.

 

ഇന്ത്യയുടെ ശബ്ദമാകാൻ യുവതലമുറ​ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഓരോ രാജ്യത്തെയും പ്രതിസന്ധികളിലും സമാധാന ചർച്ചകളിലും ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാൻ ഉദ്യോഗസ്ഥർ സദാ സജ്ജരായിരിക്കണം. കൃത്യമായ കാഴ്ചപ്പാടും രാജ്യത്തോടുള്ള അർപ്പണബോധവുമുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവതലമുറ ഈ രംഗത്തേക്ക് കൂടുതൽ കടന്നുവരണമെന്ന് റോഷ്ണി തോംസൺ പറഞ്ഞു.​ കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ സിവിൽ സർവീസ് എന്ന കടമ്പ ആർക്കും മറികടക്കാവുന്നതേയുള്ളൂവെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്തെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്നും ഈ മേഖലയിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളെപ്പറ്റിയും ചോദ്യങ്ങൾക്കു മറുപടിയായി വിശദീകരിച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു നിർദ്ദേശങ്ങളും നൽകി.

 

2015 ബാച്ച് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായ റോഷ്ണി സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, വത്തിക്കാൻ അടക്കമുള്ള രാജ്യങ്ങളിൽ നിയമിതയായിരുന്നു. 11 വർഷത്തെ സർവ്വീസ് ജീവിതത്തിലെ രസകരമായും അഭിമാനം നിറഞ്ഞതും വെല്ലുവിളികൾ നിറഞ്ഞതുമായ അവസരങ്ങളെപ്പറ്റിയും റോഷ്ണി വിദ്യാർത്ഥികളോട് സംസാരിച്ചു.

 

അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റോഷ്ണി തോംസണെ ഉപഹാരം നൽകി ആദരിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, അനൂപ് ചെറിയാൻ, വുമൺസ് സെൽ കോഓർഡിനേറ്റർ സ്മിത ക്ലാരി ജോസഫ്, അലോന സോജൻ, അലീൻ മരിയ ഷിബു, പൊന്നു കെ അൽഫോൻസ് എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് സർവ്വീസ് വിദ്യാർത്ഥികളടക്കം 300 ൽ പരം വിദ്യാർത്ഥികൾ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ സംവാദ പരിപാടിയിൽ പങ്കെടുത്തു.