
സ്വന്തം ലേഖകൻ
പാലാ: പാലാ – തൊടുപുഴയിൽ ഐങ്കൊമ്പിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു മാങ്കുളത്തു നിന്നും ചേർപ്പുങ്കൽ മെഡിസിറ്റിയിലേയ്ക്കു വരികയായിരുന്ന ഇടുക്കി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.
വാഹനം ഓടിച്ചിരുന്ന സാബു മാത്യുവിന്റെ മാതാവിനെ മെഡിസിറ്റിയിൽ പരിശോധനയ്ക്കു വിധേയയാക്കുന്നതിന് വേണ്ടിയാണ് ഇവർ പാലായിൽ എത്തിയത്. പാലാ രാമപുരം ഐങ്കൊമ്പിൽ എത്തിയതോടെ നിയന്ത്രണം നഷ്ടമായ കാർ, റോഡിൽ നിന്നും തെന്നിമാറി നാലടി താഴ്ചയുള്ള പുരയിടത്തിലേയ്ക്കു മറിയുകയായിരുന്നു. ഐങ്കൊമ്പ് ചെക്കാട്ട് ജോസഫിന്റെ പുരയിടത്തിലേയ്ക്കാണ് കാർ പാഞ്ഞു കയറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയന്ത്രണം നഷ്ടമായ കാർ പുരയിടത്തിൽ മീൻ വളർത്തുന്നതിനായി നിർമ്മിച്ച ചെറിയ കുളം ഇടിച്ചു തകർത്ത് സമീപത്തെ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്നുണ്ടായ വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
ഇടുക്കി മാങ്കുളം പനച്ചിനാനിക്കൽ സാബു മാത്യു, അമ്മ എൽസമ്മ, ആന്റി ലീലാമ്മ എന്നിവരെയാണ് പരിക്കുകളോടെ പാലാ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.അപകട വിവരം അറിഞ്ഞ് പാലാ, രാമപുരം പൊലീസ് സംഘവും, ഹൈവേ പെട്രോളിംങ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.