
കടുത്ത നടപടിയുമായി ഇന്ത്യ; പാക് സിനിമാ താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സിനിമാതാരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ഏറെ ആരാധകരുളള താരങ്ങളായ മഹിര ഖാൻ, ഹാനിയ അമീർ, അലി സഫർ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കാണ് ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ത്യയില്‍ വിലക്കേർപ്പെടുത്തിയത്.
ഏപ്രില്‍ 22നാണ് രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്. 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനുകളാണ് ആക്രമണത്തില്‍ നഷ്ടപ്പെട്ടത്.
ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ച് വരുന്നത്. ഇതിന് മുൻപ് പ്രകോപനപരമായ കണ്ടന്റുകള്‍ പ്രചരിപ്പിച്ചതിനെ തുടർന്ന് 16 പാകിസ്ഥാനി യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ നടത്തിയിരുന്ന, മൂന്നര ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലും ഇന്ത്യയില്‍ നിർത്തലാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേരേ ഹംസഫർ, കഫി മേൻ കഫി തും തുടങ്ങിയ പാകിസ്ഥാനി നാടകങ്ങളില്‍ അഭിനയിച്ച് ഇന്ത്യയില്‍ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹാനിയ അമീർ. ദുരന്തം എവിടെയായാലും എല്ലാവർക്കും ഒരുപോലെയാണെന്ന് അവർ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ചിരുന്നു. ‘ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ട നിഷ്‌കളങ്കരാവർക്കൊപ്പമാണ് എന്റെ ഹൃദയം. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതില്‍ വേദന ഞങ്ങള്‍ക്കുമുണ്ട്. ഞങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നതില്‍ അർത്ഥമില്ല. ദുഃഖം എപ്പോഴും ഒരു ഭാഷയാണ് സംസാരിക്കുന്നത്. നമുക്ക് മനുഷ്യത്വം തിരഞ്ഞെടുക്കാം.’- അവർ പ്രതികരിച്ചു.
2017ല്‍ ഷാരൂഖ് ഖാൻ നായകനായി എത്തിയ ‘റയീസ്’ എന്ന ചിത്രത്തിലൂടെയാണ് മഹീര ഖാൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജമ്മുകാശ്മീരിലെ ഉറിയില്‍ ഇന്ത്യൻ സൈനിക താവളത്തിനുനേരെ ആക്രമണം ഉണ്ടായതിനുശേഷം ഒരു പാകിസ്ഥാനി താരവും ഇന്ത്യൻ സിനിമയില്‍ അഭിനയിച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.