
ദില്ലി: ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ നടന്ന സ്ഫോടനത്തിൽ ഇന്ത്യയെ പഴിചാരി പാക് അധികൃതർ. പാകിസ്ഥാൻ മാധ്യമങ്ങളും പ്രസിഡന്റ് ആസിഫ് അലി സർദാരിയും ‘ഫിത്‌ന-അൽ-ഖവാരിജ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു.
തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടനയിലെ തീവ്രവാദികളെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ പിന്തുണയുള്ള തീവ്രവാദികളാണ് സ്ഫോടനത്തിന് ഉത്തരവാദികളെന്നും പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കർ മരണസംഖ്യ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്ഫോടനത്തിന്റെ ശക്തി വളരെ കൂടുതലായിരുന്നുവെന്നും സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നുവെന്നും സ്ഫോടനത്തിന് ശേഷം, വെടിവെപ്പുണ്ടായെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബലൂചിസ്ഥാൻ സർക്കാരിന്റെ എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റ് അനുസരിച്ച്, സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചു. ഭീകരരുടെ പദ്ധതികൾ പരാജയപ്പെടുത്താൻ സഹായിച്ച സമയോചിതവും ഫലപ്രദവുമായ ഇടപെടലിന് സുരക്ഷാ സേനയെ പ്രശംസിച്ചു. മോഡൽ ടൗണിൽ നിന്ന് ഫ്രോണ്ടിയർ കോൺസ്റ്റാബുലറി (എഫ്‌സി) ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം തിരിയുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്‌എസ്‌പി) സ്‌പെഷ്യൽ ഓപ്പറേഷൻസ് ക്വറ്റ മുഹമ്മദ് ബലോച്ച് പറഞ്ഞു. ബലൂചിസ്ഥാൻ ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായി ഡോൺ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 32 പേരെ സിവിൽ ആശുപത്രിയിലും ട്രോമ സെന്ററിലും പ്രവേശിപ്പിച്ചു.
⚡️POWERFUL explosion ROCKS FC headquarters in Quetta, Pakistan — multiple reports
Gunfire reported and multiple fatalities pic.twitter.com/ExBz4kd2kN
— RT (@RT_com) September 30, 2025
ബലൂച് ലിബറേഷൻ ആർമി പോലുള്ള വിമത ഗ്രൂപ്പുകൾ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുമ്പും ആക്രമണം നടത്തിയിരുന്നു. സെപ്റ്റംബർ 3 ന് ക്വറ്റയിൽ രാഷ്ട്രീയ റാലിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.