
കറാച്ചി: ചൈന പാകിസ്ഥാന് 3.4 ബില്യൺ ഡോളറിന്റെ വാണിജ്യ വായ്പ നൽകിയതായി റിപ്പോർട്ട്. ഇത് പാകിസ്ഥാന്റെ വിദേശനാണ്യ കരുതൽ ധനം 14 ബില്യൺ ഡോളറായി ഉയർത്തുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി പാകിസ്ഥാന്റെ കേന്ദ്ര ബാങ്കിന്റെ കരുതൽ ധനത്തിൽ ഉണ്ടായിരുന്ന 2.1 ബില്യൺ ഡോളർ ബീജിംഗ് പിൻവലിക്കുകയും രണ്ട് മാസം മുമ്പ് ഇസ്ലാമാബാദ് തിരിച്ചടച്ച 1.3 ബില്യൺ ഡോളർ കൂടി വാണിജ്യ വായ്പ റീഫിനാൻസ് ചെയ്തിട്ടുമുണ്ട്.
ചൈനയിൽ നിന്നും പാകിസ്ഥാൻ തുടർച്ചയായി വായ്പ എടുക്കുന്നുണ്ട്. 2000 മുതൽ 2021 വരെ 67.2 ബില്യൺ ഡോളറാണ് ചൈന പാക്കിസ്ഥാന് നൽകിയ കടം. കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. രാഷ്ട്രീയ പ്രതിസന്ധിയും കനത്ത പണപ്പെരുപ്പവും നേരിടുന്ന പാകിസ്ഥാൻ, കടബാധ്യത ഒഴിവാക്കാൻ ഐഎംഎഫ് സഹായവും തേടുന്നുണ്ട്.
കഴിഞ്ഞ മേയിൽ ഇന്ത്യയുടെ അതൃപ്തി വകവെയ്ക്കാതെ അന്താരാഷ്ട്ര നാണയ നിധിയും പാകിസ്താന് 1 ബില്യണ്‍ ഡോളര്‍ ധനസഹായം അനുവദിച്ചിരുന്നു. പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നും ഐഎംഎഫ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 7 ബില്യണ്‍ ഡോളര്‍ വായ്പയുടെ രണ്ടാം ഗഡു ഐഎംഎഫ് ബോര്‍ഡ് അംഗീകരിച്ചത്. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 28 തവണയും, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാത്രം നാല് തവണയും പാകിസ്ഥാന് സഹായം ലഭിച്ചിട്ടും കാര്യമായതും ശാശ്വതവുമായ പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group