
കൊച്ചി: പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐക്ക് വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തില്‍ ദക്ഷിണ നാവിക കമാൻഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ യുപി ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.
യുപിയിലെ ആഗ്ര ജില്ലയിലെ ചിറ്പൂർ സ്വദേശിയും കൊച്ചി നാവിക താവളത്തിലെ ലീഡ് മെക്കാനിക്കുമായ ആദർശ് കുമാർ (ലക്കി-24) ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് യുപി എടിഎസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാൻഡിലാണ്.
കൊച്ചിയില്‍ ഏകദേശം ഒരു വർഷമായി ജോലി ചെയ്തിരുന്ന ആദർശ് കുമാർ, നാവികസേനയുടെ യുദ്ധ കപ്പലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, രേഖകള്‍ ഉള്‍പ്പെടെയുള്ള നിർണായക വിവരങ്ങള്‍ ഐഎസ്ഐക്ക് കൈമാറിയതായി എടിഎസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. രഹസ്യ അന്വേഷണ ഏജൻസികളും അന്വേഷണം നടത്തുകയാണ്.
ഇന്ത്യയുടെ വിമാനവാഹിനികള്‍, യുദ്ധക്കപ്പലുകള്‍, അന്തർവാഹിനികള്‍ എന്നിവയുടെ പരിപാലനം, അറ്റകുറ്റപ്പണി, റീഫിറ്റ് പ്രവർത്തനങ്ങള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന തസ്തികയാണ് ലീഡ് മെക്കാനിക്കിന്റെത്. ഐഎസ്ഐക്ക് വിവരങ്ങള്‍ ചോർത്തിയ മറ്റൊരാളെ ദിവസങ്ങള്‍ക്കു മുൻപ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയാളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളാണ് അന്വേഷണ സംഘത്തെ ആദർശ് കുമാറിലേക്കെത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം ഒന്നര വർഷമായി ഇയാള്‍ പാക്കിസ്ഥാന് വേണ്ടി വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും ഐഎസ്ഐയുടെ ഹണി ട്രാപ്പില്‍ ഇയാള്‍ കുടുങ്ങിയിരുന്നുവെന്നുമാണ് വിവരം. മൂന്ന് വർഷം മുൻപ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു യുവതിയെ ആദർശ് പരിചയപ്പെട്ടിരുന്നു.
തുടർന്ന് സൗഹൃദം വളർന്നതോടെ ആ യുവതി ഇയാളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചു തുടങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. വിവരങ്ങള്‍ കൈമാറുന്നതിനായി ഇയാള്‍ക്ക് പ്രതിഫലവും ലഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും എടിഎസിന് ലഭിച്ചതായാണ് വിവരം.



