
സ്വന്തം ലേഖകൻ
പത്തനംതിട്ട: പന്തളത്ത് പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. പന്തളം നഗരസഭയിലെ ഏഴാംവാർഡിൽ കരയ്ക്കാട് ശാന്തകുമാരിയെ കെട്ടിയിട്ടാണ് രണ്ട് യുവാക്കൾ കവർച്ച നടത്തിയത്.
ശാന്തകുമാരി അണിഞ്ഞിരുന്ന മൂന്നരപ്പവന്റെ സ്വർണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 8000 രൂപയുമാണ് മോഷണം പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലേക്ക് വാഴയില വെട്ടാനെന്ന വ്യാജേനയാണ് രണ്ട് യുവാക്കൾ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇല വെട്ടാൻ കത്തിയും ആവശ്യപ്പെട്ടു. തുടർന്ന് കത്തി എടുക്കാനായി ശാന്തകുമാരി അടുക്കള ഭാഗത്തുകൂടെ വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ യുവാക്കളും ഇവരെ പിന്തുടരുകയായിരുന്നു.
വീട്ടിനുള്ളിൽവെച്ച് യുവാക്കൾ ശാന്തകുമാരിയുടെ കൈകൾ തോർത്ത് കൊണ്ട് കെട്ടിയിട്ടു. വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ കൈകളിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഊരിയെടുത്തു. മുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും കവർന്നു.
കവർച്ചയ്ക്ക് ശേഷം പുറത്തേക്കിറങ്ങാനൊരുങ്ങിയ യുവാക്കളോട് ശാന്തകുമാരി തന്നെയാണ് കൈകളിലെ കെട്ട് അഴിച്ചു തരാൻ അഭ്യർഥിച്ചത്. ഇവരുടെ അഭ്യർഥന സ്വീകരിച്ച മോഷ്ടാക്കൾ കെട്ട് അഴിച്ചിട്ട ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നാലെ ശാന്തകുമാരി ബഹളം വെച്ചതോടെയാണ് നാട്ടുകാർ സംഭവമറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു