ഓപ്പറേഷൻ സിന്ദൂർ ; തിരിച്ചടിച്ച് ഇന്ത്യ ; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം ; 12 ഭീകരർ കൊല്ലപ്പെട്ടതായി വിവരം ; ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ഇന്ത്യ ; ‘നീതി നടപ്പാക്കി’യെന്ന് കരസേന ; പുലർച്ചെ നടത്തിയത് മിന്നലാക്രമണം

Spread the love

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു ഇന്നു പുലർച്ചെ നടത്തിയ ആക്രമണം. കര, നാവിക. വ്യോമ സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം നടത്തിയത് എന്നാണു വിവരം.

ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒൻപതു ഭീകര താവളങ്ങൾ ആക്രമിച്ചത്. ഇത് എവിടെയൊക്കെയാണെന്ന് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരേ ആക്രമണം നടത്തിയിട്ടില്ലെന്നും ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കോട്‌ലി, മുരിദ്കെ, ബഹാവൽപുർ, മുസാഫറാബാദ് എന്നിവിടങ്ങളിൽ‌ അടക്കമാണ് ആക്രമണം നടന്നത്. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.

ആക്രമണം നടന്നതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. തിരിച്ചടിക്കുമെന്നു പാക്ക് പ്രധാനമന്ത്രിയുടെ ഭീഷണിയുമുണ്ട്. അതിർത്തിയിൽ പാക്ക് സൈന്യം വെടിവയ്പ് ആരംഭിച്ചിട്ടുണ്ട്.