പാവപ്പെട്ടവൻ വീട് പണിയാൻ ഭൂമി നികത്തിയാൽ ഉടൻ സ്റ്റോപ്പ് മെമ്മോ; മൂക്കിൻ തുമ്പിൽ ഏക്കർകണക്കിന് കണ്ടം നികത്തിയാൽ പഞ്ചായത്തിന്റെ കണ്ണിൽ പിടിക്കില്ല; കുടയംപടിയിൽ അനധികൃത പാടം നികത്തൽ; പിന്നിൽ വൻ അഴിമതിയെന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാവപ്പെട്ടവൻ വീട് പണിയാൻ ഒരു സെൻ്റ് ഭൂമി നികത്തിയാൽ ഉടൻ തന്നെ സ്റ്റോപ്പ് മെമ്മോ നൽകി നോട്ടീസും കൊടുക്കുന്ന അയ്മനം പഞ്ചായത്തിൽ ഏക്കർകണക്കിന് കണ്ടം നികത്തുന്നതിൽ യാതൊരു പ്രശ്നവുമില്ല. ഇതൊന്നും പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും കണ്ണിൽ പിടിക്കയുമില്ല.

മെഡിക്കൽ കോളേജ്, ചുങ്കം കോട്ടയം റൂട്ടിൽ കുടയംപടി പാലത്തിന് സമീപമുള്ള കെട്ടിടത്തിന് പുറകിലാണ് അനധികൃത പാടം നികത്തൽ നടക്കുന്നത്.
കണ്ടം മണ്ണിട്ട് നികത്തുന്നതിന് കർശന വിലക്കുള്ളപ്പോഴാണ് കൺമുന്നിൽ നിയമലംഘനം കണ്ടിട്ടും പഞ്ചായത്തും റവന്യൂ അധികൃതരും മൗനം പാലിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പ്രളയകാലത്ത് നഗരത്തിൽ ഏറ്റവുമധികം വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലൊന്നാണ് കുടയംപടി.
ഇവിടെ റോഡിൽ നിന്നടക്കം വെള്ളമിറങ്ങാൻ ദിവസങ്ങൾ വേണ്ടി വന്നിരുന്നു. അങ്ങനെയുള്ള സ്ഥലത്താണ് അനധികൃതമായി പാടം നികത്തുന്നത്.

ഉള്ള കണ്ടം കൂടി നികത്തുന്നത് വരും നാളിൽ വൻ തോതിലുള്ള വെള്ളക്കെട്ടിന് കാരണമാകുമെന്നാണ്
പ്രദേശവാസികളുടെ പരാതി. പ്രദേശത്തെ വെള്ളക്കെട്ട് ജനങ്ങളെയെല്ലാം കാര്യമായി തന്നെ ബാധിച്ചിരുന്നു. വെള്ളക്കെട്ട് രൂക്ഷമാക്കുന്നതോടെ ഇതുവഴിയുള്ള യാത്രയും ദുരിതം നിറഞ്ഞതാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ അധികൃതർ അറിഞ്ഞു കൊണ്ട് തന്നെയാണ് അനധികൃതമായി കണ്ടം നികത്തുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം. ഇതിന് പിന്നിൽ റവന്യൂ വിഭാഗം വൻ കോഴ വാങ്ങിയതായും സൂചനയുണ്ട്.

അനധികൃതമായി കണ്ടം നികത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.