
ഡൽഹി: പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്‍പിജി ഉത്പാദനം വർധിപ്പിക്കാൻ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് സർക്കാർ നിർദേശം
പ്രൊപ്പെയ്ൻ, ബൂട്ടെയ്ൻ എന്നിവയുടെ ഉപയോഗം വർധിപ്പിച്ച് പരമാവധി ഉത്പാദനം ഉറപ്പാക്കുകയാണ് ലക്ഷ്യം. സംഘർഷം തുടരുന്നതിനാല്‍ പാചക വാതക ലഭ്യത ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണ് സർക്കാർ. നിലവില്‍ എട്ട് ആഴ്ചത്തേക്കുള്ള ഇന്ധനശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രൊപ്പെയ്ൻ, ബൂട്ടെയ്ൻ എന്നിവ എല്‍പിജി ഉത്പാദനത്തിനായി പരമാവധി പ്രയോജനപ്പെടുത്താൻ റിഫൈനറികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഓയില്‍ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ക്കാണ് നിർദേശം നല്‍കിയിട്ടുള്ളത്.
ഇന്റർനാഷണല്‍ എനർജി ഏജൻസി (IEA), ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കണ്‍ട്രീസ് (OPEC) തുടങ്ങിയ ആഗോള ഊർജ സമിതികളുമായി സർക്കാർ ആശയവിനിമയം നടത്തിവരികയാണ്. ഇന്ധന വിതരണം വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി യുഎഇ, അമേരിക്ക എന്നിവയുമായി ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്. ഇറക്കുമതി സുഗമമാക്കുന്നതിന് കപ്പലുകള്‍ക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ചർച്ചകള്‍ നടക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതോടൊപ്പം നിലവിലുള്ള കരാറുകള്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി തുടരാനാണ് പദ്ധതി.
ആഭ്യന്തര ഉത്പാദനം കൂട്ടിയും ആഗോളതലത്തില്‍ വിതരണ ശൃംഖല വൈവിധ്യവത്കരിച്ചും ഊർജ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ശേഖരവും കൃത്യമായ ഇടവേളകളിലുള്ള വിതരണവും നിലവില്‍ രാജ്യത്തെ ഇന്ധന വിപണിക്ക് അനുകൂലമാണ്.



