
കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകള്‍ക്ക് എന്തിന് നഴ്സിംഗ് സീറ്റ്…! പദ്‌മകുമാര്‍ പറഞ്ഞത് നുണക്കഥകള്‍; കുട്ടിയുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല; ലക്ഷ്യമിട്ടത് ആറ് വയസുകാരിയെ മാത്രമല്ല; വേറെയും കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടു; ലക്ഷ്യം വിലപേശല്‍
അടൂര്‍: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്നലെ വൈകുന്നേരം പിടിയിലായ പത്മകുമാര്‍ പൊലീസിനെ കബളിപ്പിക്കാനായി പറഞ്ഞുണ്ടാക്കിയതൊക്കെ കള്ളക്കഥകളായിരുന്നു.
നഴ്സിങ് റിക്രൂട്ട്മെന്റുമായും ഒ.ഇ.റ്റി പരീക്ഷയുമായുമെല്ലാം തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടെന്നും ഓയൂരിലെ ആറ് വയസുകാരിയുടെ അച്ഛന്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയ ശേഷം തിരിച്ചു തന്നില്ലെന്നും ഉള്‍പ്പെടെയുള്ള കഥകള്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ കഥകളിലെയെല്ലാം പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെടുകയും നിരവധി സംശയങ്ങളുയരുകയും ചെയ്തു.
തനിക്ക് മാത്രമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ പങ്കുള്ളതെന്നും പത്മകുമാര്‍ അടൂരിലെ കെ.എ.പി പൊലീസ് ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. പത്മകുമാറിനൊപ്പം ഇയാളുടെ ഭാര്യയും മകളും പൊലീസിന്റെ പിടിയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളും പത്മകുമാറിന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകളും വന്നു.
എന്നാല്‍ ഇയാളുടെ ആദ്യ മൊഴിയെല്ലാം തെറ്റാണെന്ന് പിന്നീട് പൊലീസിന് പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ബോധ്യപ്പെടുകയായിരുന്നു. പത്മകുമാറിന് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. തന്റെ സാമ്ബത്തിക ബാധ്യത തീര്‍ക്കാൻ പത്മകുമാര്‍ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതി ലക്ഷ്യമിട്ടത് ഓയൂരിലെ ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിന്നീട് വിവരങ്ങള്‍ പുറത്തുവന്നു. വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസിന് വിവരം ലഭിച്ചു.