
സ്വന്തം ലേഖകൻ
കൊല്ലം: കടം കയറി മുടിയുമെന്നായപ്പോള്‍ കാശുണ്ടാക്കാൻ കിഡ്‌നാപ്പിങ് എളുപ്പവഴിയാക്കിയ കുടുംബം ഒരിക്കലും തങ്ങള്‍ പിടിക്കപ്പെടുമെന്ന് കരുതിയില്ല. ഇപ്പോള്‍ ജയിലില്‍ പഴയതെല്ലാം ഓര്‍ത്ത് കഴിയുകയാണ് ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം സ്വദേശികളായ കെ.ആര്‍.പത്മകുമാറും ഭാര്യയും മകളും.
ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, സംസ്ഥാനമൊന്നാകെ ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ് കുട്ടിയെ വിട്ടുകിട്ടിയതും, പ്രതികളെ പിടികൂടാനായതും. കേസില്‍, ‘നരബലിയും അവയവ മാഫിയയും’ അടക്കമുള്ള സംശങ്ങള്‍ തള്ളി. മൂന്ന് പ്രതികള്‍ മാത്രമേ ഉണ്ടാകൂ. അന്തര്‍ സംസ്ഥാന തട്ടിക്കൊണ്ടു പോകല്‍ മാഫിയയും സംശയത്തില്‍ ഇല്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങളെല്ലാം തള്ളുന്നതാകും കുറ്റപത്രം. ഇതുടൻ കോടതിയില്‍ സമര്‍പ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം.ആര്‍.അനിതാകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവര്‍ മാത്രമാണു കേസില്‍ പ്രതികള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാണ് കേസ്. മറ്റ് ദുരൂഹതകളൊന്നും അന്വേഷിക്കില്ല. അതിവേഗം വിചാരണ നടത്തി പ്രതികളെ ജയിലില്‍ തന്നെ തളയ്ക്കാനാണ് പൊലീസ് നീക്കം. പ്രതികള്‍ അറസ്റ്റിലായി 50 ദിവസം കഴിഞ്ഞെങ്കിലും ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നല്‍കുന്നതോടെ വിചാരണ കഴിയും വരെ ജയിലില്‍ തുടരേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
പത്മകുമാര്‍ പൂജപ്പുര സെൻട്രല്‍ ജയിലിലാണ്. ജയിലില്‍ മിതഭാഷിയാണ് ഇയാള്‍. വിചാരണ നടക്കാനിരിക്കെ ജയിലിലെ ജോലി ചെയ്യണമെന്ന് നിര്‍ബ്ബന്ധമില്ലാത്തതുകൊണ്ട് പത്മകുമാര്‍ ഏറെയും തന്റെ കൊച്ചുസെല്ലില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. പത്രം വായന മുടക്കാറില്ല. അതുകഴിഞ്ഞാല്‍ പിന്നെ സെല്ലില്‍ സമയം തള്ളി നീക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപാണ് പത്മകുമാറിന് കൂട്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും, പത്മകുമാറിനോട് ശല്യമൊന്നുമില്ല. നല്ല മൂഡാണെങ്കില്‍ സന്ദീപുമായി എന്തെങ്കിലും സംസാരിക്കും എന്നതല്ലാതെ, ജയിലില്‍ കാര്യമായ സംസാരമേയില്ല. താൻ പ്രതിയായ കിഡ്‌നാപ്പിങ് കേസിനെ കുറിച്ചും മിണ്ടാൻ താല്‍പര്യം കാട്ടാറില്ല.
അമ്മ അനിതാകുമാരിയും, മകള്‍ അനുപമയും കഴിയുന്നത് ഒരേസെല്ലിലാണ്. രണ്ട് തമിഴ്‌നാട് സ്വദശികളാണ് ഇവര്‍ക്ക് കൂട്ട്. യൂട്യുബില്‍ ലക്ഷങ്ങളുടെ പിന്തുണയുള്ള ഇൻഫ്‌ളുവൻസര്‍ ആയിരുന്നെങ്കിലും, ജയിലില്‍ അനുപമയ്ക്ക് ഉത്സാഹം കുറവാണ്. പുതുവര്‍ഷാഘോഷ പരിപാടികളില്‍ അടക്കം പങ്കാളിയായില്ല.
പൂജപ്പുരയിലെ പോലെയല്ല, അട്ടക്കുളങ്ങര വനിതാ ജയിലില്‍. ജയില്‍ ക്ലീൻ ചെയ്യേണ്ട ജോലി തടവുകാര്‍ക്കാണ്. ഇരുവരും ആ ജോലി മടി കൂടാതെ ചെയ്യുന്നുണ്ട്. ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഇരുവരും സമയം കൊല്ലുന്നത്. മൂവരെയും കാണാനും അധികം പേര്‍ വരാനില്ല.
എന്തുകൊണ്ടാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കാത്തതെന്നും ചോദ്യമായി ഉയരുന്നുണ്ട്. ഇവരെ സഹായിക്കാൻ ആരും തയ്യാറല്ലെന്നതിന്റെ സൂചന കൂടിയാണ് ഇത്. ഏതായാലും അതിശക്തമായ കുറ്റപത്രം തയ്യാറാക്കുമെന്നാണ് പൊലീസ് പറയുന്നത്. പത്മകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന സാമ്ബത്തിക ബാധ്യതകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം. ബാലികയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്സാക്ഷി. സാക്ഷിപ്പട്ടികയില്‍ നൂറിലേറെ പേര്‍ ഉണ്ട്. ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും. കാറില്‍ കുട്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യവും കുറ്റപത്രത്തിന്റെ ഭാഗമാകും.
പത്മകുമാറിന്റെ വീട്ടില്‍ കുട്ടിയെ പാര്‍പ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളുണ്ട്. ദൃശ്യങ്ങള്‍ക്ക് പുറമേ പ്രതികളുടെ ശബ്ദവും കയ്യക്ഷരം ഉള്‍പ്പെടെയുള്ള തെളിവുകളും ശേഖരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കു കോടതിക്ക് കുറ്റപത്രം കൈമാറും. ഇതിന് അധികം താമസമുണ്ടാകില്ല. ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബാലികയെ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കുക, മുറിവേല്‍പിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം.
പൂയപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്. നാട്ടുകാരുടെ ജാഗ്രതയാണ് കുട്ടിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്.