
സ്വന്തം ലേഖിക
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കു മാത്രമായി കോഴിക്കോട്ട് സര്‍ക്കാരിന്റെ സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രി വരുന്നു.
കോഴിക്കോട് കുഷ്ഠരോഗാശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
നിലവിലുള്ള എല്ലാ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടത്താവുന്ന കേന്ദ്രമായി വിഭാവനം ചെയ്യുന്ന പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ച പോണ്ടിച്ചേരി ജിപ്മെറിലെ പ്രഫസറായ മലപ്പുറം സ്വദേശി ഡോ.ബിജു പൊറ്റെക്കാട്ടിനെത്തന്നെ പദ്ധതിയുടെ ഏകോപനത്തിനായുള്ള സ്പെഷല്‍ ഓഫിസറായി നിയമിക്കാനും ധാരണയായി. അവയവ മാറ്റവുമായി ബന്ധപ്പെട്ടു സ്വകാര്യ ആശുപത്രികളിലെ വലിയ ചെലവിനു പരിഹാരമായി കൂടി വിഭാവനം ചെയ്യുന്ന ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളും മികച്ച ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നത്.
മറ്റു ഗവ.മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും ഈ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മാര്‍ഗ നിര്‍ദ്ദേശം ലഭ്യമാക്കും.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് സമാനമായി, മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനും വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ ഗവേണിങ് ബോഡിക്കാകും സ്ഥാപനത്തിന്റെ നിയന്ത്രണം.
അവയവദാന ശസ്ത്രക്രിയയ്ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോട്ടോയുടെ ഉപവിഭാഗമായി കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ-സോട്ടോയാണ് (പഴയ മൃതസഞ്ജീവനി) അവയവദാനത്തിന്റെ നടപടികള്‍ നിലവില്‍ ഏകോപിപ്പിക്കുന്നത്.കെ-സോട്ടോയുമായി ചേര്‍ന്നാകും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്നുകൊണ്ടുവന്ന അവയവം തിരുവനന്തപുരം മെഡിക്കല്‍ കാേളേജിലെ രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതില്‍ കാലതാമസം വന്നതായി ആക്ഷേപം ഉയരുകയും രോഗിയുടെ മരണത്തോടെ വിവാദമാവുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാകും പദ്ധതി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്തു നടന്ന 232 അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ ബഹുഭൂരിപക്ഷവും സ്വകാര്യ ആശുപത്രികളിലാണ് നടന്നത്.