
ഇസ്രായേൽ സൈന്യത്തിൽ രൂക്ഷമായ ആൾക്ഷാമമുണ്ടെന്ന സൈനിക മേധാവിയുടെ മുന്നറിയിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇസ്രായേൽ സൈനികർ അതിശക്തമായ ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആൾക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ തകർച്ചയാകും ഫലമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നൽകി. സൈനിക മേധാവിയുടെ മുന്നറിയിപ്പ് അതീവ ഗുരുതരമാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഇതെന്നും ഇസ്രായേൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തറും അമേരിക്കയും കൈകോർക്കുന്നു. ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. മേഖലയിലെ നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ യുദ്ധ സെക്രട്ടറിയും ചേർന്ന് സംയുക്തമായി പ്രവർത്തിക്കാനാണ് ധാരണ. പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.


