സ്വന്തം ലേഖകൻ
ഇടുക്കി : ആറംഗ കള്ളനോട്ട് സംഘം ഇടുക്കിയിൽ പൊലീസ് പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂർ മഹാരാജൻ (32), കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരാണ് പൊലീസിന്റെ ഓപ്പറേഷൻ ഫേക്ക് നോട്ടിൽ പിടിയിലായത്.
ഇവരിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് സംസ്ഥാനത്തേക്ക് കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെ കുറിച്ച് ലഭിച്ച സൂചനയെ തുടർന്നാണ് ഓപ്പറേഷൻ ഫേക്ക് നോട്ട് ആവിഷ്‌കരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ജില്ലാ പൊലീസിന്റെ നാർക്കോട്ടിക് സ്‌ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘം പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ മുകൾ ഭാഗത്തെ രഹസ്യ അറയിൽ നിന്ന് ഒരുലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.
കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി ബന്ധം സ്ഥാപിച്ചു കൊണ്ടാണ് ഈ സംഘത്തെ പൊലീസ് കുടുക്കിയത്. 3 ലക്ഷം രൂപ നൽകിയാൽ 6 ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിയ്ക്കാമെന്ന് സംഘം അറിയിക്കുകയായിരുന്നു.
1.5 ലക്ഷം രൂപ നൽകാമെന്ന് പൊലീസ് അറിയിച്ചു. പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്. ഇവരിൽ നിന്നും റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 100 രൂപ നോട്ടിന്റെ 30 കെട്ടുകളാണ് പിടിച്ചെടുത്തത്. ഇവരോടൊപ്പം എത്തിയ 2 പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 2 ലക്ഷം രൂപയും കള്ളനോട്ട് കടത്താൻ ഉപയോഗിച്ച 2 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.