
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഫെബ്രുവരി അഞ്ച് ) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏർപ്പെടുന്നതായി സംശയിക്കുന്ന 1183 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 49 കേസുകള്‍ രജിസ്റ്റർ ചെയ്തു. 54 പേരാണ് അറസ്റ്റിലായത്.
വിവിധ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.76824 കി.ഗ്രാം), കഞ്ചാവ് (3.172 കി.ഗ്രാം), കഞ്ചാവ് ബീഡി (36 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ഫെബ്രുവരി അഞ്ചിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡിഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.



