
ചേർത്തല: കേരളത്തില്‍ ഇപ്പോള്‍ ലഹരി ബോധത്തില്‍ വർധിച്ചുവരുന്ന അതിക്രമങ്ങളെ തടയാൻ അധികൃതർ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.
ഇതിനിടെ, പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് വില്‍പ്പനക്കെത്തിച്ച 30 പാക്കറ്റ് ഹാൻസ് ചേർത്തലയില്‍ സ്വകാര്യ ബസില്‍ നിന്ന് പിടികൂടി.
സ്വകാര്യ ബസ് ഡ്രൈവർ എഴുപുന്ന അനില്‍നിവാസില്‍ അനില്‍കുമാർ (33), കണ്ടക്ടർ പട്ടണക്കാട് കണ്ടത്തില്‍ ഹൗസില്‍ പ്രേംജിത്ത് (38) എന്നിവർ സംഭവത്തില്‍ അറസ്റ്റിലായി.
ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല പൊലീസുമായി ചേർന്ന് ചേർത്തല സ്വകാര്യ ബസ്റ്റാൻഡില്‍ നടത്തിയ പരിശോധനയിലാണ് ബസിനുള്ളില്‍ നിന്ന് ഹാൻസ് പിടിച്ചെടുത്തത്. പരിശോധനയില്‍ ബസിനുള്ളില്‍ നിന്ന് വിദേശ മദ്യവും കണ്ടെത്തിയതായി യാത്രക്കാർ പരാതി ഉയർത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറിന്റെ ഭാര്യയായ എഴുപുന്ന സ്വദേശി പ്രജിതയുടെ പേരിലാണ് ബസുള്ളത്. അറസ്റ്റിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിമർശനമുയർന്നിട്ടുണ്ട്.
ചേർത്തല-എറണാകുളം റൂട്ടില്‍ ഓടുന്ന എൻഎം ബസില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പും അധികൃതരും പറഞ്ഞു.