
സ്വന്തം ലേഖകൻ
കോട്ടയം: ആള്‍ക്കൂട്ടത്തിന്റെ നേതാവിനെ അന്ത്യ യാത്രയില്‍ മുന്നോട്ട് നീങ്ങാൻ പോലും അനുവദിക്കാതെ സാധാരണക്കാര്‍ എംസി റോഡില്‍ തടിച്ചു കൂടി. എല്ലാവര്‍ക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി കാണണം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ വിലാപയാത്ര തിരുനക്കരയിൽ എത്തി.
സമയക്രമമെല്ലാം തെറ്റിച്ച് രാവിലെ ആറേകാലയപ്പോള്‍ യാത്ര പെരുന്നയില്‍ എത്തി. അതായത് തിരുവനന്തപുരത്തെ പുതുപ്പള്ളിയെന്ന വീട്ടില്‍ നിന്ന് ചെങ്ങന്നൂരിലെത്താൻ വേണ്ടി വന്നത് 23 മണിക്കൂറില്‍ അധികരമാണ്. വലിയ ജനസാഗരം ആള്‍ക്കൂട്ടത്തിന്റെ നേതാവിന് അന്തിമോചാരം അര്‍പ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിവേഗം ബഹുദൂരം സഞ്ചരിച്ച നേതാവ് ഉമ്മൻ ചാണ്ടി. സാധാരണ ജഗതിയിലെ പുതുപ്പള്ളിയില്‍ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അതിവേഗം പാഞ്ഞെത്തിയിരുന്നത് മൂന്നര മണിക്കൂറില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാര്‍ ചീറി പാഞ്ഞ വീഥി. അവിടെയാണ് അന്ത്യ ജനസമ്ബര്‍ക്കത്തില്‍ ജഗതിയില്‍ നിന്നും ചെങ്ങന്നൂര്‍ വരെ എത്താൻ വേണ്ടി വന്നത് 23 മണിക്കൂര്‍ എന്ന വസ്തുത. ആ യാത്ര പുലര്‍ച്ചെ ആറുമണിയായിട്ടും തിരുന്നക്കര എത്തിയില്ല.
രാത്രിയിലും കാത്ത് നിന്നത് പതിനായിരങ്ങള്‍ ജനനേതാവിന് അശ്രുപൂജ അര്‍പ്പിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും ഇനി ലോക ചരിത്രമാണ്. മനമിടറും വിടവാങ്ങല്‍. ഇത്തരത്തിലൊരു വിടചൊല്ലല്‍ ലോകത്ത് ഒരു നേതാവിനും സ്വന്തം ജനം നല്‍കിയിട്ടുണ്ടാകില്ല. അത്രയും വികാര നിര്‍ഭര രംഗത്തിനാണ് ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര സാക്ഷ്യം വഹിച്ചത്.
കനത്ത ജനത്തിരക്ക് കാരണം പലപ്പോഴും ബസിന് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. പൊലീസ് ഇടപെട്ട് മുന്നോട്ടെടുക്കുന്‌പോള്‍ ജനം ബസിന്റെ ചില്ല് ജനാലയില്‍ തട്ടി അലമുറയിട്ടു. ചാണ്ടി ഉമ്മനും നേതാക്കള്‍ക്കും വണ്ടിയുടെ ചില്ലില്‍ അടിക്കരുതെന്ന് ജനക്കൂട്ടത്തോട് മൈക്കിലൂടെ അഭ്യര്‍ത്ഥിക്കേണ്ടിവന്നു. പി.സി. വിഷ്ണു നാഥ് എംഎല്‍എയും, കൊടിക്കുന്നില്‍ സുരേഷ് എംപിയും വാഹനം കടത്തിവിടണമെന്ന് ആളുകളോട് അപേക്ഷിച്ചു.
ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്കു കാണാൻ പുതുപ്പള്ളിയില്‍ പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള പാതയിലുടനീളം ജനങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പിക്കാൻ തടിച്ചുകൂടുന്നതുമൂലം വിലാപയാത്ര പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ വൈകിയാണ് മുന്നോട്ടുപോകുന്നത്.
ജനങ്ങള്‍ക്ക് അവസാനമായി കാണാൻ സൗകര്യമൊരുക്കുമെന്ന് നേരത്തെ അറിയച്ചിരുന്നിടങ്ങളിലേക്കെല്ലാം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പുതുപ്പള്ളിയിലും കോട്ടയം തിരുനക്കര മൈതാനത്തും രാവിലെ മുതല്‍ ആളുകള്‍ പ്രിയനേതാവിനെ അവസാനമായി കാണാനായി കാത്തുനില്‍ക്കുകയാണ്.
തിരുവനന്തപുരം ജില്ലയില്‍ 41 കിലോമീറ്റര്‍ പിന്നിടാൻ എട്ടുമണിക്കൂറാണ് സമയമെടുത്തത്. രാവിലെ ഏഴോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച വിലാപയാത്ര നിലവില്‍ ചെങ്ങന്നൂരിലൂടെ കടന്നുപോകുകയാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് ആദരമര്‍പ്പിക്കാനായി അവസരം ഒരുക്കിയിരുന്നു.
വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസില്‍ പൊതുദര്‍ശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഈ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഡി.സി.സി. ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദര്‍ശനം നിശ്ചയിച്ചിരുന്നു.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച 3.30-ന് ആണ് സംസ്‌കാരം. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെത്തുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
ഈ സമയക്രമം പാലിക്കാൻ കഴിയുമോ എന്ന് ആര്‍ക്കും അറിയില്ല. തിരുന്നക്കര മൈതാനത്തില്‍ നിന്നും പുതുപ്പള്ളിയിലേക്ക് എത്താൻ എത്ര സമയം വേണ്ടി വരുമെന്ന് ആര്‍ക്കും അറിയില്ല. അത്രയും ജനസാഗരമാണ് കോട്ടയത്ത് ഉമ്മൻ ചാണ്ടിയെ കാത്ത് നില്‍ക്കുന്നത്.
കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങള്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
1970 മുതല്‍ തുടര്‍ച്ചയായി 53 വര്‍ഷം (12 തവണ) പുതുപ്പള്ളി എംഎല്‍എയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതല്‍ കാലം നിയമസഭാ സാമാജികനെന്ന റെക്കോര്‍ഡ്. 1943 ഒക്ടോബര്‍ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടര്‍ന്നാണു രാഷ്ട്രീയത്തിലെത്തിയത്. ആലപ്പുഴ കരുവാറ്റ കുഴിത്താറ്റില്‍ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ.
മറിയ (ഏണ്‍സ്റ്റ് ആൻഡ് യങ്, ടെക്‌നോപാര്‍ക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോണ്‍ഗ്രസ് നാഷനല്‍ ഔട്ട്‌റീച് സെല്‍ ചെയര്‍മാൻ ചാണ്ടി ഉമ്മൻ എന്നിവര്‍ മക്കള്‍. മരുമക്കള്‍: പുലിക്കോട്ടില്‍ കുടുംബാംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, തിരുവല്ല പുല്ലാട് ഓവനാലില്‍ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്).