
ഗുരുവായൂർ: ഓൺലൈൻ സെക്സ്റാക്കറ്റ് സംഘത്തിലെ മൂന്നുപേർ ഗുരുവായൂരിൽ പിടിയിലായി. അഞ്ച് വാട്സ് ആപ്പ് കമ്യൂണിറ്റികൾ വഴി സെക്സ് വാണിഭം നടത്തിവന്ന സംഘമാണിത്. ’ഓൾ കേരള റിയൽ മീറ്റ് സർവീസ്’ (ആർഎംഎസ്) എന്ന പേരിലാണ് വാട്സ് ആപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത്.
കേസിലെ ഒന്നാംപ്രതിയും ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെൻമിനി അമ്പാടി വീട്ടിൽ അജയ് വിനോദ്(24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്.എൻ. പുരം പനങ്ങാട് മരോട്ടിക്കൽ വീട്ടിൽ എം.ജെ. ഷോജിൻ(21), ഗുരുവായൂർ പടിഞ്ഞാറേനടയിലെ ലോഡ്ജ് ജീവനക്കാരൻ പാലക്കാട് പെരിങ്ങോട് അയിനിക്കാട്ട് രഞ്ജിത്ത്(41) എന്നിവരാണ് അറസ്റ്റിലായത്. ഒന്നര വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ സെക്സ് റാക്കറ്റിന് കേരളത്തിലുടനീളം ഏജന്റുമാരുണ്ട്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാറാണ് പ്രതികളെ അറസ്റ്റുചെയ്തത്. ടെമ്പിൾസ്റ്റേഷന് എതിർവശത്തെ ലോഡ്ജിൽനിന്നാണ് അജയ് വിനോദിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് ഏജന്റുമാരെ പറ്റി വിവരം ലഭിച്ചത്. അജയിനെ റിമാൻഡ് ചെയ്തു. രണ്ടു പേരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിൻ ഒരു സ്ത്രീയാണ്. അവരെയും മറ്റ് ഏജന്റുമാരെയും പറ്റി അന്വേഷണം ഊർജിതമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ പല ലോഡ്ജുകളിലെയും ജീവനക്കാർ സെക്സ്റാക്കറ്റ് സംഘവുമായി രഹസ്യമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതി ബാങ്ക് ജോലി ലഭിച്ചിട്ടും അതൊഴിവാക്കിയാണ് ഈ പണിക്കിറങ്ങിയതെന്നും പോലീസ് പറഞ്ഞു.



