
തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2നു നടക്കും. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.40 ലക്ഷം ടിക്കറ്റുകൾ ഇന്നലെ വൈകിട്ട് 6 വരെ വിറ്റുപോയി.
ഏജന്റുമാരിൽനിന്ന് ഇന്നും ടിക്കറ്റുകൾ വാങ്ങാം. വില 500 രൂപ. 2 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണു വിറ്റഴിച്ചത്.
ഇക്കുറി ഒന്നാം സമ്മാന ജേതാവിന് പത്ത് ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.സുരക്ഷാ കാരണങ്ങളാൽ ഓണം ബംപർ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചാണ് അച്ചടിച്ചത്. ആദ്യമായിട്ടാണ് കേരളത്തിലെ ലോട്ടറിയിൽ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചത്. സി ആപ്റ്റിലായിരുന്നു അച്ചടി. ലോട്ടറി വകുപ്പിന് ഒരു വർഷം ആറു ബംപർ സമ്മാന ഭാഗ്യക്കുറികളാണുള്ളത്.
ലോട്ടറി അടിച്ചാൽ ചെയ്യേണ്ടത്
ബംപർ പോലെ കൂടുതൽ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികൾ പങ്കിട്ടു വാങ്ങുന്നവരുണ്ട്. ഒരു വീട്ടിലുള്ളവരോ, സുഹൃത്തുക്കളോ ആവാം ഈ പങ്കാളികൾ. ഇങ്ങനെ സംഘം ചേർന്നെടുക്കുന്ന ടിക്കറ്റിനു സമ്മാനമടിച്ചാൽ എന്തു ചെയ്യണമെന്ന് നോക്കാം.
ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരാണോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമർപ്പിക്കണം.
ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്. ഇത്തവണ ഒട്ടേറെപ്പേർ പങ്കിട്ടാണു ടിക്കറ്റ് എടുത്തിരിക്കുന്നത്.
നറുക്കെടുപ്പ്
വിവിധ മേഖലയിൽനിന്നു തിരഞ്ഞെടുത്ത 6 വിധികർത്താക്കളുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.
ആകെ 8 കള്ളികളാണ് മെഷീനിലുള്ളത്. ഓരോ കള്ളിയിലും ഓരോ ചക്രം. ചക്രങ്ങൾ കറങ്ങുന്നതിനനുസരിച്ച് നമ്പറുകൾ മാറിവരും.
ആദ്യത്തെ 2 കള്ളികളിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയുന്ന തരത്തിലാണ് മെഷീൻ സജ്ജമാക്കിയിട്ടുള്ളത്.
വിധികർത്താക്കളിൽ ഒരാൾ ബട്ടൻ അമർത്തുമ്പോൾ ചക്രങ്ങൾ കറങ്ങുകയും ആദ്യ 2 കള്ളികളിൽ അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയും. ഇതാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.
ഈ നമ്പർ വിറ്റു പോയ ടിക്കറ്റിന്റേതാണോ എന്ന് കംപ്യൂട്ടറിൽ പരിശോധിക്കും. വിറ്റതാണെന്ന് ഉറപ്പായാൽ ഒന്നാം സമ്മാനാർഹമായ നമ്പറായി പ്രഖ്യാപിക്കും. വിറ്റിട്ടില്ലെങ്കിൽ വീണ്ടും നറുക്കെടുക്കും. ഇത്തരത്തിൽ ഓരോ സമ്മാനങ്ങളുടെയും നറുക്കെടുപ്പു നടത്തും.