ഭൗതിക ശരീരം കിടത്തുന്നതിനായി വെള്ളവിരിച്ച കട്ടിലും, പ്രത്യേക പന്തലുകളും; ഔദ്യോഗിക ബഹുമതികളില്ലാതെ അന്ത്യസംസ്‌കാര ശുശ്രൂഷ പ്രാര്‍ത്ഥനകള്‍ മാത്രം; ഒടുവിൽ മടക്കവും സാധാരണക്കാരനായി; പ്രിയനേതാവിൻ്റെ ചേതനയറ്റ ശരീരം കാത്ത് നിറകണ്ണുകളോടെ പതിനായിരങ്ങൾ…..!
സ്വന്തം ലേഖിക
കോട്ടയം: ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് ചേര്‍ന്ന കുഞ്ഞൂഞ്ഞിന് ഔദ്യോഗിക ബഹുമതികളില്ലാതെ ഇന്ന് കേരളക്കര യാത്രാമൊഴിയേകും.
അന്ത്യസംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൂര്‍ത്തിയായി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കോലിലെ വീട്ടിലേയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം എത്തുന്നതും കാത്ത് നിറകണ്ണുകളോടെ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭൗതിക ശരീരം കിടത്തുന്നതിനായി വെള്ളവിരിച്ച കട്ടിലും, പ്രത്യേക പന്തലുകളും ഒരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകള്‍ കെട്ടി വേര്‍തിരിച്ചു.
നിര്‍മ്മാണം പാതിവഴിയിലെത്തിയ സ്വപ്‌ന വീട്ടിലും മൃതദേഹം വയ്ക്കുന്നതിനും അന്ത്യസംസ്‌കാര ശുശ്രൂഷ പ്രാര്‍ത്ഥനകള്‍ ‘നടത്തുന്നതിനുമായി വിപുലമായ പന്തലും ഒരുക്കി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍.
രാഹുല്‍ ഗാന്ധിയടക്കം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ എത്തുന്നതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.