play-sharp-fill
ബലാത്സംഗത്തിനിരയായ വയോധിക ആത്മഹത്യ ചെയ്‌ത കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം  വിചാരണ നടപടികള്‍ക്ക് തുടക്കം

ബലാത്സംഗത്തിനിരയായ വയോധിക ആത്മഹത്യ ചെയ്‌ത കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കം

സ്വന്തം ലേഖകൻ

കണ്ണൂര്‍: ബലാത്സംഗത്തിനിരയായ വയോധിക ആത്‍മഹത്യ ചെയ്‌ത കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു.


ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ 70കാരിയാണ് ലൈംഗിക പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്. വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെ കേസിന്റെ പ്രാധാന്യം പരിഗണിച്ച്‌ മുന്‍ ജില്ല ഗവ. പ്ലീഡറും ക്രിമിനല്‍ അഭിഭാഷകനുമായ ബി.പി. ശശീന്ദ്രനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനാണ് പ്രതി.

വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീയെ രാജീവന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
സംഭവത്തിന്‌ ശേഷം മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ഡി.എന്‍.എ ഫലവും പ്രതിക്കെതിരായി.

അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റമടക്കം ഒട്ടനവധി സമ്മര്‍ദങ്ങള്‍ നേരിട്ട കേസില്‍ പൊലീസിന്റെയും മാധ്യമങ്ങളുടെയും വിവിധ സംഘടനകളുടെയും ശക്തമായ ഇടപെടലുകളാണ് യഥാര്‍ഥ പ്രതി അറസ്റ്റിലാകാന്‍ കാരണമായത്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.