
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം ശാസ്ത്രീ റോഡിലുള്ള കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് മുന്നിലെ ചാര്‍ജിങ്ങ് സ്റ്റേഷനിൽ വാഹനങ്ങളുടെ കൂട്ടപാര്‍ക്കിംഗ്. നോ പാര്‍ക്കിംഗ് എന്നെഴുതിയ ചാര്‍ജിംഗ് സ്റ്റേഷന് മുന്നിലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ഉള്‍പ്പെടെ വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്റ്റേഷന് മുന്നിലാണ് അധികൃതര്‍ കാണ്‍കെ തന്നെ നിയമലംഘനം നടക്കുന്നത്.
അന്‍പതോളം ജീവനക്കാരാണ് കോട്ടയം ഈസ്റ്റ് കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ ജോലിയെടുക്കുന്നത്. ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കോമ്പൗണ്ടിനുള്ളില്‍ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. കോമ്പൗണ്ടിന് പുറത്തായി കെഎസ്ഇബിയുടെ തന്നെ സ്ഥലത്താണ് ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് പോയിന്റുകള്‍ ഉണ്ടായിട്ടും ഇവിടേക്ക് വൈദ്യുതി വാഹനങ്ങള്‍ക്ക് കടന്ന് വരാനുള്ള വഴിപോലും മറച്ചാണ് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കെഎസ്ഇബി സജ്ജമാക്കിയിരുന്നു. അനര്‍ട്ടിന്റെ 3 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയായതാണ്. കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടായിട്ടും ചാര്‍ജിംഗ് പൊയിന്റിന് സമീപത്ത് പോലും എത്താന്‍ അനധികൃത പാര്‍ക്കിംഗ് അനുവദിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സംസ്ഥാനത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി 6 കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്ഇബി സ്വന്തം സ്ഥലത്തു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. അനര്‍ട്ട് മുഖേന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങി. വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി ഗോ ഇലട്രിക്ക് എന്ന പേരില്‍ പുതിയ പദ്ധതി എന്‍ജി മാനേജ്‌മെന്റ് സെന്റര്‍ പ്രഖ്യാപിച്ചിരുന്നു.