ചരിത്രം വീണ്ടും മാറ്റി കുറിക്കുകയാണോ ഹൈബി !, ഒന്നര ലക്ഷം പോലും കണക്കുകൂട്ടിയിരുന്നില്ല, നേതൃത്വത്തെപോലും ഞെട്ടിച്ച് നേടിയത് വമ്പൻ ഭൂരിപക്ഷം, സംസ്ഥാനത്ത് ഇത്തവണ ഹൈബിയ്ക്ക് മൂന്നാം സ്ഥാനം
കൊച്ചി: വീണ്ടും വിജയം കൈവരിച്ച് എറണാകുളത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഹൈബി ഈഡൻ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ ഹൈബി ഇത്തവണ സംസ്ഥാനത്ത് ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വയനാട്ടിൽ ജയിച്ച രാഹുൽ ഗാന്ധിയും മലപ്പുറത്ത് വിജയിച്ച ഇ.ടി. മുഹമ്മദ് ബഷീറുമാണ് ഭൂരിപക്ഷത്തിൽ ഹൈബിയുടെ മുന്നിലുള്ളത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മണ്ഡലത്തിൽ എൽ.ഡി.എഫ് നേടുന്ന ഏറ്റവും കുറഞ്ഞ വോട്ടാണ് ഇത്തവണ കെ.ജെ. ഷൈനിന്റെ അക്കൗണ്ടിലുള്ളത്. 19 ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് സാക്ഷ്യം വഹിച്ച എറണാകുളം മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 1999ൽ ജോർജ് ഈഡൻ നേടിയ 1,11,305 വോട്ടുകളായിരുന്നു .
2019ൽ മകൻ ഹൈബി ഇത് തിരുത്തിക്കുറിച്ചു. 1,69,153 വോട്ടിനാണ് ഹൈബി സി.പി.എമ്മിലെ പി. രാജീവിനെ പരാജയപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ ഹൈബിക്ക് ഒന്നര ലക്ഷത്തിനപ്പുറം ഭൂരിപക്ഷം യു.ഡി.എഫ് നേതൃത്വംപോലും കണക്ക് കൂട്ടിയിരുന്നില്ല. ഇതെല്ലാം തെറ്റിച്ചാണ് 2,50,385 എന്ന കൂറ്റൻ ഭൂരിപക്ഷം ഹൈബി സ്വന്തമാക്കിയത്. കെ.ജെ. ഷൈനിന് ആകെ കിട്ടിയ വോട്ട് 2,31,932 ആണെന്ന് അറിയുമ്പോഴാണ് ഈ ഭൂരിപക്ഷത്തിന്റെ വലുപ്പം മനസ്സിലാകുക.
1984ലാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന് ഇതിനെക്കാൾ വോട്ട് കുറഞ്ഞത്. 75.83 ശതമാനം പോളിങ് രേഖപ്പെടുത്തിയ അന്ന് ഇടതുമുന്നണി സ്ഥാനാർഥി എ.എ. കൊച്ചുണ്ണിമാസ്റ്റർ നേടിയത് 2,07,050 വോട്ടായിരുന്നു.