മദ്യലഹരിയിൽ നഗ്നതാ പ്രദർശനം, ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു: ഒളിവിൽ പോയ പ്രതിയെ പിടികൂടി പോലീസ്

Spread the love

 

മലപ്പുറം: നഗ്നതാ പ്രദർശനം ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതിയെ പിടികൂടി. ഇടുക്കി രാമക്കൽമേട്ട് സ്വദേശിയും നിലവിൽ മമ്പാട് നടുവക്കാട് താമസിച്ചു വരുകയും ചെയ്യുന്ന ഉമ്മറിനെ (50) യാണ് നിലമ്പൂർ പോലീസ് അറസ്റ്റു ചെയ്തത്.

 

കഴിഞ്ഞ ഏഴാം തീയ്യതി വൈകുന്നേരം ആറു മണിയോടെ മമ്പാട് മേപ്പാടത്തു വെച്ചാണ് കേസ്സിനാസ്‌പദമായ സംഭവം. പ്രതി ഉമ്മർ പ്രദേശവാസികളുടെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയത് മേപ്പാടം സ്വദേശി ചിങ്ങംപറ്റ ശ്യാമും സുഹൃത്ത് ജിഷ്ണുവും ചോദ്യം ചെയ്യുകയായിരുന്നു.

 

മദ്യലഹരിയിലായിരുന്ന ഉമ്മർ പ്രകോപിതനായി കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ശ്യാമിനെ ആക്രമിച്ചു. നെഞ്ചിലും വലതു കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ചെറുകോട് വെച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുൻപ് പാലായിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തു വരവെ വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ കുത്തി കൊന്ന കേസ്സിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഉമ്മർ 2008 ലാണ് ജയിൽ മോചിതനായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.