എൻ.എസ്.എസിന്റെ ഇടതു ചായ്‌വ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ? തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണച്ചാൽ മൂന്നാം പിണറായി സർക്കാർ ഉറപ്പ്

Spread the love

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവും ഗണപതി മിത്താണെന്ന വിവാദത്തിലും അസ്വസ്ഥരായി സി.പി.എമ്മിനോട് ഇടഞ്ഞുനിന്ന എൻ.എസ്.എസിനെ സർക്കാരിന്റെ ഭാഗത്തേക്ക് അടുപ്പിച്ചതിന് പിന്നില്‍ എൻഎസ്‌എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും പത്തനാപുരം താലൂക്ക് എൻഎസ്‌എസ് കരയോഗ യൂണിയൻ പ്രസിഡന്റുമായ മന്ത്രി കെ.ബി.ഗണേഷ് കുമാർ.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എൻ.എസ്.എസ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. അഥവാ സമദൂരം പ്രഖ്യാപിച്ചാലും ചായ്‌വ് ഇടത്തേക്കാണെങ്കില്‍ അത് ഗുണകരമാവുക സി.പി.എമ്മിനായിരിക്കും.

video
play-sharp-fill

ഗണേശിനെ ഉപയോഗിച്ച്‌ സി.പി.എം നടത്തിയ സോഷ്യല്‍ എൻജിനിയറിംഗാണ് ഇപ്പോള്‍ വിജയത്തിലെത്തിയത്. എന്‍.എസ്‌.എസ്‌ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഗണേഷ്‌ കുമാറുണ്ട്‌. സുകുമാരന്‍ നായരുമായി പിതൃതുല്യമായ ബന്ധമാണ്‌.

ഗണേഷ്‌ മന്ത്രിയായതോടെ സുകുമാരന്‍ നായരും സര്‍ക്കാരും തമ്മിലുള്ള അകലം കുറഞ്ഞു. മന്ത്രിയായി ചുമതലയേല്‍ക്കും മുൻപ് ഗണേഷ് കുമാർ എൻഎസ്‌എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുകയും മന്നം സമാധിയില്‍ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച്‌ പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണേഷ് ഒരിക്കലും എൻഎസ്‌എസിന് എതിരാകില്ലെന്നും ഗണേഷ് എൻഎസ്‌എസിനും സർക്കാരിനും ഒപ്പമുണ്ടെന്നും അതിനെ പാലമായി കാണേണ്ടതില്ലെന്നും അന്നേ സുകുമാരൻ നായ‍ര്‍ പറഞ്ഞിരുന്നു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്നേഹപൂർവം ചേർത്തു നിർത്തിയത് സുകുമാരൻ നായരായിരുന്നുവെന്നും തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ് അദ്ദേഹമെന്നുമാണ് ഗണേഷ് പറഞ്ഞത്. മന്ത്രിയായ ശേഷം സർക്കാരിനും എൻ.എസ്.എസിനുമിടയിലെ പാലമായി ഗണേശ് മാറി. അയ്യപ്പഭക്‌തസംഗമം എന്ന ആശയംപോലും എന്‍.എസ്‌.എസുമായുള്ള ചര്‍ച്ചയ്‌ക്കുശേഷം രൂപംകൊണ്ടതാണ്.

ചികില്‍സയിലായിരുന്ന സുകുമാരന്‍ നായരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചതോടെ പിണറായിക്കും എൻ.എസ്.എസിനുമിടയിലെ മഞ്ഞുരുകിത്തുടങ്ങി. ശബരിമല വിഷയത്തില്‍ ഇടതുപക്ഷമാണ്‌ വിശ്വാസികള്‍ക്കൊപ്പം നിന്നത്‌ എന്ന് സുകുമാരൻ നായർ തുറന്നുപറഞ്ഞതോടെ ഭൂരിപക്ഷ, ഹിന്ദുവോട്ടുകള്‍ ഇടത്തേക്ക് മറിയുമെന്നും മൂന്നാം പിണറായി സർക്കാരിന് വഴിയൊരുങ്ങുമെന്നും മുന്നണിക്ക് പ്രതീക്ഷയായി.

അതേസമയം, സമദൂര നിലപാടിലെ ശരി കണ്ടെത്തിയാണ് പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നതെന്നാണ് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ പറയുന്നത്. സമദൂരത്തില്‍ ശരിയും തെറ്റുമുണ്ടാവും.

ശരിക്കൊപ്പം നില്‍ക്കുകയെന്നതാണ് എൻ.എസ്.എസ് നിലപാട്. വിശ്വാസ വിഷയത്തില്‍ സർക്കാർ ശരിയുടെ പാതയിലാണ്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സർക്കാർ തെറ്റുതിരുത്തിയെന്നും ശബരിമല വികസനത്തിന് കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നെന്നും സുകുമാരൻ നായർ വിശദീകരിക്കുന്നു.

എൻ.എസ്.എസിന്റെ ഇടതു ചായ്‌വ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോയെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ല. ആ സമയത്തെ വിഷയങ്ങളാണ് പൊതുവേ സ്വാധീനിക്കപ്പെടുക. എൻ.എസ്.എസിന് ഒരു രാഷ്ട്രീയവുമില്ല. എല്ലാ പാർട്ടികളിലും ഉള്ളവർ സംഘടനയിലുണ്ട്. സർക്കാർ തെറ്റുതിരുത്തി, വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാടു സ്വീകരിച്ചു.

ശബരിമലയുടെ വികസനത്തിനായി നടത്തിയ ചർച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നാണ് സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിട്ടുള്ളത്. അത് സ്വാഗതാർഹമാണ്.

ശബരിമലയില്‍ വികസനമുണ്ടാകുന്നതും വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടുന്നതും ഭക്തർക്ക് സുഖദർശനമുണ്ടാവുന്നതും എൻ.എസ്.എസിന് അങ്ങേയറ്റം സന്തോഷമുള്ളകാര്യമാണ്- ഇതാണ് എൻ.എസ്.എസ് നിലപാട്.

മന്നത്ത് ആചാര്യന്റെ മഹത്തായ ആശയങ്ങളെ മുറുകെപ്പിടിച്ച്‌ സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്ന നായർ സർവീസ് സൊസൈറ്റിയെ തകർക്കാൻ ഒരു ശക്തികള്‍ക്കും സാധിക്കില്ലെന്ന് അടുത്തിടെ ഗണേഷ് പ്രസംഗിച്ചിരുന്നു.

മിത്ത് വിവാദത്തില്‍ എൻ.എസ്.എസിന്റെ നടപടികളെ പരസ്യമായി ഗണേഷ് പിന്തുണച്ചു. സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ മിത്ത് വിവാദത്തില്‍ സർക്കാരിന്റെ മൗനത്തെ വിമർശിച്ച്‌ സുകുമാരൻ നായർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. വിശ്വാസ സംരക്ഷണത്തിന് നിയമപരമായ നടപടികളെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

എന്നാല്‍ സുകുമാരൻ നായരുടേത് കറക്ടായ നിലപാടാണെന്നായിരുന്നു ഗണേഷിന്റെ വാദം. ക്ഷേത്രങ്ങളില്‍ ഷ‌ർട്ടഴിച്ച്‌ കയറുന്നത് സംബന്ധിച്ച വിവാദത്തിലും മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെയായിരുന്നു എൻ.എസ്.എസ്. എന്നാല്‍ ഗണേഷിന്റെ ഇടപെടലോടെ ഇക്കാര്യങ്ങളിലെല്ലാം പരിഹാരമാവുകയും പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർക്കുകയും ചെയ്തു.

ഗണേശിന് പുറമെ മന്ത്രി വാസവനടക്കം സുകുമാരൻ നായരുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി. സ്ത്രീപ്രവേശന വിഷയത്തിലെ പുതിയ നിലപാട് സുകുമാരൻ നായരെ ബോദ്ധ്യപ്പെടുത്തി.

ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരൻ നായരെ ക്ഷണിച്ചപ്പോഴും വിശ്വാസ വിഷയത്തില്‍ എൻ.എസ്.എസിനൊപ്പമാണ് സർക്കാരെന്ന് ഉറപ്പ് നല്‍കി. ഇതിനാലാണ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത്. അയ്യപ്പ സംഗമം സർക്കാരിന്റെ തെറ്റുതിരുത്തലായാണ് എൻ.എസ്.എസ് വിലയിരുത്തുന്നത്
Shared Via Malayalam Editor : http://bit.ly/mtmandroid