നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം; തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഏറിയ പങ്കും; അല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായി കാണും; നിലപാട് കടുപ്പിച്ച് എന്‍എസ്എസ്

Spread the love

സ്വന്തം ലേഖകന്‍

ചങ്ങനാശ്ശേരി: നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഇതില്‍ ഏറിയ ഭാഗവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കിയാണ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്.

ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ മൂന്ന് മുന്നണികളും വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്എസ് ഇപ്പോള്‍ പ്രതികരിക്കുന്നത്.
എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി

ആചാരസംരക്ഷണത്തിനായി വിന്‍സന്റ് എംഎല്‍എ രണ്ട് തവണ കേരള നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എന്‍.കെ.പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റിലും അവതരണാനുമതി ലഭിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.