നോട്ട് നിരോധനത്തിന് സമാനമായ നടപടികൾ വരുന്നു;കള്ളപ്പണത്തിന് പിടി വീഴും:സാമ്പത്തിക രംഗത്ത് പിടിമുറുക്കാനൊരുങ്ങി മോദി

Spread the love

സ്വന്തംലേഖകൻ

ദില്ലി: വ്യക്തമായ മേധാവിത്വത്തോടെ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും പോലുള്ള വമ്പൻ പരിഷ്‌കാരങ്ങൾക്ക് ശേഷവും എൻഡിഎക്ക് ലഭിച്ച വൻ ജനപിന്തുണ സാമ്പത്തിക രംഗത്തെ സമഗ്ര പരിഷ്‌കരണത്തിന് സർക്കാറിന് ധൈര്യം പകരും. നികുതി കുറച്ചും നടപടികൾ എളുപ്പമാക്കിയും വിപണിയിലെ ആവശ്യകത വർദ്ധിപ്പിച്ചും രാജ്യത്തെ സാമ്പത്തിക വളർച്ച തിരിച്ചുകൊണ്ടുവരാനുള്ള നടപടികളായിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക.ജൂലൈയിൽ പുതിയ സർക്കാറിന്റെ ബജറ്റ് അവതരണമുണ്ടാകും. സ്വകാര്യ നിക്ഷേപവും വിപണി ആവശ്യകത വർദ്ധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ടിരിക്കുന്നതായും അതിലുണ്ടാകുന്ന കാലതാമസം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏഴ് ശതമാനം വളർച്ചാനിരക്കാണ് പ്രവചിക്കപ്പെട്ടിട്ടുള്ളതെങ്കിലും 2019 സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിലെ വളർച്ച 6.5 ശതമാനമായിരിക്കുമെന്നാണ് അനുമാനം. കാർ വിപണിയിലുണ്ടായ മന്ദതയും കൺസ്യൂമർ ഉപഭോക്തൃരംഗത്തെ പ്രതിസന്ധിയും വിലങ്ങുതടിയാവും.വിപണിയിലെ ആവശ്യകത വർദ്ധിപ്പിക്കാനുള്ള നടപടികളായിരിക്കും ആദ്യം സ്വീകരിക്കുക. നേരത്തെ ഇടക്കാല ബജറ്റിൽ വ്യക്തമാക്കിയത് പോലുള്ള വ്യക്തിഗത നികുതി ഇളവുകൾ ഇടത്തരക്കാരുടെ കൈകളിലേക്ക് കൂടുതൽ പണമെത്തിക്കുമെന്നും അതുവഴി ചിലവഴിക്കൽ വർദ്ധിപ്പിച്ച് വിപണിയിലെ പ്രതിസന്ധി മറികടക്കാനാവുമെന്നുമാണ് പ്രതീക്ഷ. ഇതോടൊപ്പം പുതിയ വ്യവസായ നയവും സർക്കാർ പുറത്തിറക്കിയേക്കും.ചരക്ക് സേവന നികുതിയിലെ സമഗ്ര പരിഷ്‌കാരങ്ങളെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ നടന്നുവരുന്നുണ്ട്. നികുതി സ്ലാബുകളിൽ മാറ്റം വരുത്തുകയും പെട്രോളിയം പോലുള്ള കൂടുതൽ മേഖലകളിൽ ജിഎസ്ടി വ്യാപിപ്പിക്കുകയും ചെയ്‌തേക്കും. ഇപ്പോൾ 5, 12, 18, 28 എന്നീ ശതമാന നിരക്കുകളിലുള്ള നികുതികൾ രണ്ട് നിരക്കുകളിലേക്ക് കൊണ്ടുവരാനാണ് സാധ്യത. സിമന്റും ഓട്ടോമൊബൈൽ രംഗവും 28 ശതമാനം നികുതിയിൽ നിലനിർത്തിയാവും പരിഷ്‌കരണം. ഒപ്പം രാജ്യത്ത് നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകും.