അടിമുടി പുരുഷാധിപത്യവുമായി സിപിഎം; ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ നയിക്കാന്‍ മരുന്നിനു പോലും വനിതകളില്ലാത്ത അവസ്ഥ; പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 ജില്ലാ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും വനിതയില്ല; ജില്ലാ കമ്മറ്റികളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഔദ്യോഗികപക്ഷം നടത്തിയ നീക്കങ്ങളില്‍ പെട്ട് വനിതകൾ വെട്ടിനിരത്തപ്പെട്ടുവെന്ന് വിദ​ഗ്ധർ

Spread the love

തിരുവനന്തപുരം: അടിമുടി പുരുഷാധിപത്യവുമായി സിപിഎം. ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ നയിക്കാന്‍ മരുന്നിനു പോലും വനിതകളില്ലാതെ ദുസ്ഥിതിയിലാണ് മാർക്സിസ്റ്റ് പാർട്ടി. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ വരെ തീര്‍ത്ത സിപിഎമ്മിന്റെ ജില്ലാ നേതൃനിരയില്‍ വനിതാ പ്രാതിനിധ്യം നാമമാത്രമെന്നു പോലും പറയുവാനാകാത്ത അവസ്ഥയിലാണ്.

video
play-sharp-fill

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 ജില്ലാ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും വനിതയില്ല. ജില്ലാ കമ്മറ്റികളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഔദ്യോഗികപക്ഷം നടത്തിയ നീക്കങ്ങളില്‍ പെട്ട് വനിതകൾ വെട്ടിനിരത്തപ്പെട്ടു എന്നും വിദഗ്ധർ വിലയിരുത്തുന്നു. വനിതകള്‍ക്ക് വേണ്ടി നിലകൊള്ളുന്നതായി നടിക്കുന്ന സിപിഎം, പക്ഷെ സ്വന്തം സംഘടനയില്‍ അവരെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം എന്നും ഉയരുന്നതാണ്.

നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരു വനിത മാത്രമാണുള്ളത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങളിലും പ്രാതിനിധ്യം നാമമാത്രമാണ്. നാലു പേരാണ് ഇവിടെ നിന്നുള്ള വനിതകളായ കേന്ദ്രകമ്മറ്റിയംഗങ്ങള്‍. പോളിറ്റ് ബ്യൂറോയിലാകട്ടെ ഒരു വനിതയെ പോലും കേരളത്തില്‍ നിന്ന് ഇതുവരെ തെരഞ്ഞെടുക്കാനായിട്ടില്ല. അധികാര സ്ഥാനങ്ങളിൽ സിപിഎം എല്ലായ്‌പ്പോഴും വനിതകളെ അവഗണിക്കുന്നതാണ് പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിമാരാകുമെന്ന് സിപിഎം കൊട്ടിഘോഷിച്ച കെ. ആര്‍. ഗൗരിയമ്മയ്‌ക്കും, സുശീല ഗോപാലനും സിപിഎം അവസരം കൊടുത്തില്ല. അന്ന് പാര്‍ട്ടിയിലെ വിഭാഗീയതയിലും സവര്‍ണ മേല്‍ക്കോയ്മയിലും തട്ടി ഈ വനിതകൾക്ക് വഴി മുടങ്ങിയത് ചരിത്രമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെയും ഡിസിസി പ്രസിഡന്റുമാരില്‍ ഒരാള്‍ പോലും വനിതയില്ല.

മുൻപ് കൊല്ലം ഡിസിസി പ്രസിഡന്റായി ബിന്ദുകൃഷ്ണ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒരാളെ പോലും ഡി സി സി പ്രസിഡന്റാക്കിയിട്ടില്ല. കേരളത്തിൽ ബിജെപി മാത്രമാണ് പാര്‍ട്ടിയിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുള്ളത്. നാല് സംഘടനാ ജില്ലകളെ നയിക്കുന്നത് വനിതകളാണ്. കാസര്‍കോട് എം.എല്‍. അശ്വിനി, മലപ്പുറം വെസ്റ്റ് ദീപ പുഴക്കല്‍, കൊല്ലം ഈസ്റ്റ് രാജി പ്രസാദ്, തൃശൂര്‍ വെസ്റ്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ പ്രസിഡന്റുമാര്‍.