
2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ യാതൊരു ഫോമുകളും, സ്ലിപ്പുകും പൂരിപ്പിച്ചു നൽകേണ്ടതില്ല; ചൊവ്വാഴ്ച മുതല്‍ നോട്ടുകള്‍ മാറാം: പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി എസ്ബിഐ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നോട്ട് നിരോധന കാലത്തെ പോലെ ആശങ്കയ്ക്ക് വകയില്ലെങ്കിലും പലരും ഒട്ടേറെ സംശയങ്ങളാണ് പ്രകടിപ്പിക്കുന്നത്. എവിടെ ചെന്നാല്‍ 2000 നോട്ട് മാറി കിട്ടും. എത്ര നോട്ടുകള്‍ ഒരുമിച്ച് മാറാന്‍ സാധിക്കും. എന്തെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമുണ്ടോ എന്നിങ്ങനെ പോകുന്ന സംശയങ്ങള്‍.
2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നും എസ്ബിഐ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പിന്‍വലിച്ചത്. നിലവില്‍ നോട്ടിന് നിയമപ്രാബല്യം ഉണ്ടാവുമെന്ന് പറഞ്ഞ റിസര്‍വ് ബാങ്ക് സെപ്റ്റംബര്‍ 30നകം ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് റീജിണല്‍ ഓഫീസുകളില്‍ നിന്നും നോട്ട് മാറ്റിയെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് നോട്ടുമാറുന്നതിനുള്ള ക്രമീകരണം ബാങ്കുകളില്‍ ഒരുക്കുന്നത്. ഇതിന് പിന്നാലെയാണ് നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന അറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്.
നോട്ടുമാറാന്‍ പ്രത്യേക സ്ലിപ്പിന്റെ ആവശ്യവുമില്ല. തിരിച്ചറിയല്‍ രേഖ ഇല്ലാതെ തന്നെ ഉപഭോക്താവിന് നോട്ട് മാറിയെടുക്കാവുന്നതാണെന്നും എസ്ബിഐയുടെ അറിയിപ്പില്‍ പറയുന്നു.