ഞൊട്ടാഞൊടിയന് പൊന്നും വില ; സൂപ്പർമാർക്കറ്റിൽ സൂപ്പർ താരം

ഞൊട്ടാഞൊടിയന് പൊന്നും വില ; സൂപ്പർമാർക്കറ്റിൽ സൂപ്പർ താരം

സ്വന്തം ലേഖിക

തിരുവനന്തപുരം: നമ്മുടെ നാട്ടിൻ പുറത്തെ പറമ്പുകളിൽ സുലഭമായി ലഭിച്ചിരുന്ന ഒരു പഴമായിരുന്നു ഞൊട്ടാഞൊടിയൻ. തെക്കൻ കേരളത്തിൽ ഞൊട്ടാഞൊടിയനാണെങ്കിൽ വടക്ക് ഇത് മൊട്ടാംബ്ലിയാണ്. പല വകഭേദങ്ങളിൽ, പല പേരുകളിൽ അറിയപ്പെടുന്ന ഒരു കാട്ടുപഴം എന്നാൽ ഇപ്പോൾ സൂപ്പർമാർക്കറ്റുകളിൽ താരമാണ്. പൊന്നുംവില നൽകാതെ ഈ പഴം ഇപ്പോൾ വാങ്ങാൻ സാധിക്കില്ല.എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചൊന്നും മലയാളികൾക്കറിയില്ല. പക്ഷെ അത് വ്യക്തമായി മനസിലാക്കിയ ഇടങ്ങളിൽ അതിന് ആവശ്യക്കാർ ഏറെയാണെന്ന് മാത്രമല്ല, പൊന്നും വിലയും നൽകണം. സെൻട്രൽ ജപ്പാന്റെ ഭാഗമായ നഗോയ എന്ന പട്ടണത്തിനടുത്ത് ഇച്ചിണോമിയ എന്ന സ്ഥലത്തെ മെയ്തേറ്റ്സു എന്ന സൂപ്പർമാർക്കറ്റിലാണ് ഞൊട്ടാഞൊടിയൻ നന്നായി പൊതിഞ്ഞ് വിൽക്കാൻ വച്ചിരിക്കുന്നത്. ഇവിടെ താമസക്കാരനായ മിഥുൻ പെരിങ്ങേത്ത് എന്ന മലയാളി യുവാവ്, തന്റെ ഫെയ്സ്ബുക്കിൽ ഏറെ അദ്ഭുതത്തോടെയാണ് ഇക്കാര്യം പങ്കുവച്ചതത്. ഇവിടെ പത്ത് എണ്ണത്തിന്റെ പാക്കറ്റിന് 299 യെൻ ആണ് വില. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 191 രൂപയോളം വരുമിത്. അതായത് 19.10 രൂപയാണ് ഒരു പഴത്തിന്റെ വില എന്നർത്ഥം.
തെക്കൻ കേരളത്തിൽ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ടുപഴത്തിന് കേരളത്തിൽ പല പേരുകളുണ്ട്. മൊട്ടാബ്ലി, മുട്ടാംബ്‌ളിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പലതാണവ. പഴത്തിന്റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷിൽ ഗോൾഡൻബെറി എന്നാണ് പേര്. പറമ്പിലും വഴിയരികിലും തഴച്ച് വളർന്നിരുന്ന, തമാശയായി മാത്രം മലയാളി കരുതിയിരുന്ന ഈ പഴത്തിന്റെ ഔഷധ ഗുണങ്ങൾ എന്താണെന്ന് പോലും ഭൂരിഭാഗം മലയാളികൾക്കും അറിയില്ല.ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്. അതിനാൽ തന്നെ കായികതാരങ്ങൾ ഹെൽത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നുമുണ്ട്. ആയുർവ്വേദത്തിൽ ഇതിന് ഏറെ ഉപയോഗമുണ്ട്. കർക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികളിലെ ത്വഗ്രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിത്. മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്റെ പച്ച കായയ്ക്ക് ചവർപ്പാണ്. പഴുത്താൽ പുളി കലർന്ന മധുരമാണ് രുചി.