
സ്വന്തം ലേഖകൻ
ഇടുക്കി: ടൂറിസ്റ്റ് ബസിന്റെ തകരാര്‍ പരിശോധിക്കുന്നതിനിടെ ഡ്രൈവറുടെ തല എയര്‍ സസ്‌പെന്‍ഷനില്‍ കുരുങ്ങി.എയര്‍ സസ്‌പെന്‍ഷനില്‍ തല കുടുങ്ങിയതോടെ ആനങ്ങാന്‍ പോലും ആവാതെ വന്ന ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് 45 മിനിറ്റിന് ശേഷം രക്ഷപ്പെടുത്തി.
മലപ്പുറം സ്വദേശി നിസാര്‍ മുഹമ്മദ് (25) ആണ് ബസിനടിയില്‍ തല കുടുങ്ങി ജീവനും മരണത്തിനും ഇടയിലൂടെ കടന്നുപോയത്.ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ആക്‌സിലുകളുടെ ഇടയിലുള്ള എയര്‍ സസ്‌പെന്‍ഷനിലാണു ഡ്രൈവറുടെ തല കുടുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. മലപ്പുറത്തുനിന്ന് ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയ സംഘം രാമക്കല്‍മേട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിനു തകരാര്‍ കണ്ടെത്തുകയായിരുന്നു.
തോവാളപ്പടിയില്‍ റോഡരികില്‍ ബസ് പാര്‍ക്ക് ചെയ്ത ശേഷം നിസാര്‍ ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ചു.
കുനിഞ്ഞ് കിടന്ന് വാഹനത്തിന്റെ തകരാര്‍ പരിശോധിക്കുന്നതിനിടെ വണ്ടിയുടെ ബോഡി താഴുകയും നിസാര്‍ ബസിനടിയില്‍ കുടുങ്ങുകയുമായിരുന്നു.
ഇതിനിടെ ബസിന്റെ എയര്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ച് ആക്‌സിലുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ അടുത്തതോടെ നിസാറിന്റെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങി. ഡ്രൈവറെ പുറത്തേക്കു കാണാതെ വന്നതോടെ യാത്രക്കാരില്‍ ചിലര്‍ എത്തി പരിശോധിച്ചപ്പോഴാണ് കുടുങ്ങിയ വിവരം അറിഞ്ഞത്.
ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരു വശം ഉയര്‍ത്തി. സേനാ ഉദ്യോഗസ്ഥരായ അജിഖാന്‍, വി.അനിഷ്, സണ്ണി വര്‍ഗീസ്, ടി.അജേഷ്, രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സംഘവും നെടുങ്കണ്ടം താലൂക്കാശുപത്രി ആംബുലന്‍സ് ഡ്രൈവര്‍ ഷാജിയും തോവാളപ്പടി നിവാസികളും ചേര്‍ന്ന് വാഹനത്തിന്റെ ഏതാനും ഭാഗം അഴിച്ചെടുത്താണു നിസാറിനെ രക്ഷപ്പെടുത്തിയത്.
ബസില്‍ നിറയെ ആളുണ്ടായിരുന്നു. ആരെങ്കിലും പുറത്തിറങ്ങിയാല്‍ ആക്‌സിലുകള്‍ കൂടുതല്‍ അടുക്കുകയും ഡ്രൈവറുടെ നില കൂടുതല്‍ അപകടത്തിലാകുകയും ചെയ്യുമായിരുന്നു. രക്ഷകരായെത്തിയ നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞ് യാത്രാസംഘം മടങ്ങി.



