play-sharp-fill
നിയമസഭയിലെ ശിവൻകുട്ടിയാട്ടം: ബാർകോഴക്കേസിന്റെ പേരിൽ നിയമസഭയിലെ അഴിഞ്ഞാട്ടക്കേസ് പിൻവലിക്കാൻ സർക്കാർ വീണ്ടും രംഗത്ത്: കേരള നിയമസഭയ്ക്ക് തന്നെ നാണക്കേടായ കേസ് പിൻവലിക്കാൻ നീക്കം തകൃതി

നിയമസഭയിലെ ശിവൻകുട്ടിയാട്ടം: ബാർകോഴക്കേസിന്റെ പേരിൽ നിയമസഭയിലെ അഴിഞ്ഞാട്ടക്കേസ് പിൻവലിക്കാൻ സർക്കാർ വീണ്ടും രംഗത്ത്: കേരള നിയമസഭയ്ക്ക് തന്നെ നാണക്കേടായ കേസ് പിൻവലിക്കാൻ നീക്കം തകൃതി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള നിയമസഭയെ ചരിത്രത്തിൽ ഇല്ലാത്ത വിധം നാണക്കേടിലേയ്ക്ക് തള്ളിവിട്ട ബാർക്കോഴക്കേസിന്റെ തുടർച്ചയായി സഭയിൽ നടന്ന കൂട്ടയടിയിൽ, നിയമസഭ തല്ലിത്തകർത്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ഇടത് എംഎൽഎമാരെ രക്ഷിക്കാൻ വീണ്ടും സർക്കാര് നീക്കം. പൊതുജനത്തിന്റെ കോടികൾ മുടക്കി നിർമ്മിച്ച നിയമസഭാ മന്ദിരത്തിലെ സാധനങ്ങളെല്ലാം തല്ലിത്തകർത്ത മുൻ എംഎൽഎമാരെയും മന്ത്രിമാരെയും അടക്കമുള്ളവരെ, ഒരു രൂപ പോലും നഷ്ടപരിഹാരം ഈടാക്കാതെ കേസിൽ നിന്നും രക്ഷപെടുത്താനാണ് സർക്കാർ ഇപ്പോൾ നീക്കം നടത്തുന്നത്.
വി.ശിവൻകുട്ടിയടക്കമുള്ള സിപിഎം എം എൽ എ മാർ പ്രതി ചേർക്കപ്പെട്ട, സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസാണ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഹർജിയിൽ സെപ്റ്റംബർ 2 ന് വിശദമായ വാദം ബോധിപ്പിക്കാൻ സർക്കാർ അഭിഭാഷകയായ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബീനയോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഷിജു ഷെയ്ക്ക് ഉത്തരവിട്ടു. ഹർജി അടിയന്തിരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കേസ് മാറ്റി വച്ചത്.2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായിക മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി ജലീൽ, എംഎൽഎമാരായിരുന്ന സി.കെ.സദാശിവൻ , വി.ശിവൻകുട്ടി , 2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ.
മുൻ ധന വകുപ്പ് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതൽ നശീകരണം നടന്നത്. കേസ് സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക് 2018 ഏപ്രിൽ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സി ജെ എം കോടതി അയച്ചിരുന്നു. എന്നാൽ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാൻ തുടർന്ന് തീരുമാനമുണ്ടായതിനെ തുടർന്നാണ് കേസ് റെക്കോർഡുകൾ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സർക്കാർ പിൻവലിക്കൽ ഹർജി സമർപ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
പൊതുജനത്തിന്റെ കോടികളുടെ നികുതിപ്പണമാണ് അന്ന് നിയമസഭയിലിട്ട് എംഎൽഎമാർ തല്ലിത്തകർത്തത്. രാഷ്ട്രീയമായ എതിർപ്പിന്റെ പേരിലായിരുന്നു അന്ന് അക്രമം നടത്തിയത്. ഇപ്പോൾ നിയമസഭാ സ്പീക്കറായ പി.ശ്രീരാമകൃഷ്ണൻ അടക്കമുള്ളവർ ഈ സമയത്ത് അക്രമത്തിന് നേതൃത്വം നൽകിയിരുന്നു. എന്നാൽ, ഒരു രൂപ പോലും ഇവരിൽ നിന്നും പിഴയായി ഈടാക്കാതെയാണ് ഇപ്പോൾ കേസ് അവസാനിപ്പിക്കുന്നത്.