ലഹരിമാഫിയയുമായി അടുത്തബന്ധം; 19 കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി; ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ പെറ്റമ്മയ്ക്കുനേരെ അക്രമം; അമ്മയുടെ വാരിയെല്ല് കമ്പിപ്പാരയ്ക്ക് അടിച്ചുതകർത്ത പ്രതി നിവ്യയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തും

Spread the love

കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം, നെട്ടൂരിൽ 19കാരനായ ഫഹദ് വധക്കേസിലെ കൊടുംകുറ്റവാളി, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സ്വന്തം അമ്മയുടെ വാരിയെല്ല് കമ്പിപ്പാരയ്ക്ക് അടിച്ചുതകർത്തു. പ്രതി നിവ്യ എന്ന ശ്രുതി (30)യ്‌ക്കെതിരെ അന്വേഷണം സജീവമാക്കി പോലീസ്.

video
play-sharp-fill

2020ൽ കൊച്ചിയെ നടുക്കിയ ഫഹദ് ഹുസൈന്‍ വധക്കേസിലെ മുഖ്യപ്രതിയായിരുന്നു നിവ്യ. മൂന്നരക്കിലോ കഞ്ചാവുമായി ജയിലിലായിരുന്ന നിവ്യയെ മോചിപ്പിക്കാന്‍ ഇടുക്കിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും എത്തിയ രണ്ട് ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നെട്ടൂര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ നിവ്യ പനങ്ങാട്ടെ വീട്ടില്‍ അമ്മ സരസുവിനെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഫെയ്സ്‌ക്രീം മാറ്റിവെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പുറമെ പറയുന്നതെങ്കിലും, ലഹരിപ്പണത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് എഴുപതുകാരിയായ സരസുവിനെ ആക്രമിക്കാന്‍ നിവ്യയെ പ്രേരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 19-ന് വൈകിട്ട് ആറുമണിയോടെ അമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കമ്പിപ്പാര എടുത്ത് നെഞ്ചിലും വാരിയെല്ലിലും ആഞ്ഞടിച്ചു. ‘നിന്നെ കൊല്ലുമെടീ’ എന്ന് ആക്രോശിച്ചുകൊണ്ടുള്ള ആക്രമണത്തില്‍ സരസുവിന്റെ വാരിയെല്ലുകള്‍ പൊട്ടി ശ്വാസകോശത്തിന് വരെ പരിക്കേറ്റു.

അമ്മ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ ലഹരി സംഘങ്ങളുടെ സഹായത്തോടെ വയനാട്ടിലേക്ക് ഒളിവില്‍ പോയ നിവ്യയെ പോലീസ് സാഹസികമായാണ് പിടികൂടിയത്.

ലഹരി മാഫിയകള്‍ക്കിടയില്‍ ഇവര്‍ക്കുള്ള സ്വാധീനം പോലീസിനെപ്പോലും ഞെട്ടിക്കുന്നതാണ്. നിവ്യയുടെ പഴയ കേസുകളിലെ ജാമ്യം റദ്ദാക്കാനും പോലീസ് നടപടി എടുക്കും.

റൗഡി ലിസ്റ്റിലേക്കും കാപ്പയിലേക്കും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴും പോലീസിന് നേരെ തട്ടിക്കയറുന്ന നിവ്യയുടെ സിസിടിവി ദൃശ്യങ്ങള്‍ ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്നതാണ്. അഞ്ചു വയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പോലീസ്, നിവ്യയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. സ്ഥിരം കുറ്റവാളിയായ നിവ്യയ്‌ക്കെതിരെ ‘കാപ്പ’ ചുമത്തി നാടുകടത്താനോ കരുതല്‍ തടങ്കലില്‍ വെക്കാനോ ആണ് സിറ്റി പോലീസിന്റെ തീരുമാനം.

പത്തു വര്‍ഷത്തോളമായി പനങ്ങാട്ടു താമസിക്കുകയാണ് സരസുവും കുടുംബവും. വീടുകളില്‍ ജോലിക്കു പോയാണ് സരസു കഴിയുന്നത്. രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍ വിവാഹം കഴിച്ച്‌ ഭര്‍ത്താവിന്റെ വീട്ടിലാണ്. എന്നാല്‍ നിവ്യ ഇരുപതു വയസ്സിനു ശേഷം കഞ്ചാവ്, അക്രമി സംഘങ്ങളുടെ കൂട്ടുകെട്ടില്‍ പെടുകയായിരുന്നെന്നു പൊലീസ് പറയുന്നു.

ക്രമേണ പനങ്ങാടും നെട്ടൂരും കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയുടെ പ്രധാനികളിലൊരാളായി നിവ്യ. കോവിഡ് ലോക്ഡൗണിനു ശേഷം കഞ്ചാവു വില്‍പന ശക്തമായപ്പോഴാണ് നിവ്യയുടെ ജീവിതവും വഴിമാറിയത്. കഞ്ചാവു കടത്തിന് അറസ്റ്റും പിന്നീട് ഇതിന്റെ പേരിലുണ്ടായ തര്‍ക്കതിനു പിന്നാലെ രണ്ടോ മൂന്നോ സംഘങ്ങള്‍ ഉള്‍പ്പെട്ട കൊലപാതക കേസും. 2020 ജൂലൈ 24നാണ് മൂന്നരക്കിലോ കഞ്ചാവുമായി നിവ്യയെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിവ്യയുടെ സുഹൃത്തും ഇടുക്കി അടിമാലി ആനച്ചാല്‍ സ്വദേശിയുമായ ജാന്‍സണ്‍ ജോസ്, അടിമാലി സ്വദേശി വിഷ്ണു സുരേന്ദ്രന്‍ എന്നിവരും ഒപ്പം അറസ്റ്റിലായിരുന്നു. നിവ്യക്ക് സെപ്റ്റംബര്‍ ഒമ്പതിനാണ് ജാമ്യം ലഭിക്കുന്നത്.

ഇവര്‍ക്കു കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ സുഹൃത്തും സംഘവും ജാമ്യത്തിലിറങ്ങിയ നിവ്യയെ കൂട്ടിക്കൊണ്ടുപോകാന്‍ തൃശൂര്‍ വിയ്യൂരിലെ ജയിലില്‍ എത്തി. ഈ സമയത്ത് ആലപ്പുഴക്കാരനായ മറ്റൊരു കഞ്ചാവ് വിതരണക്കാരനും സംഘവും നിവ്യയെ കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. എന്നാല്‍ നിവ്യ ഇടുക്കി സംഘത്തിനൊപ്പം പോയി. ഇക്കാര്യം അറിഞ്ഞ ആലപ്പുഴ സംഘം നിവ്യയുടെ വീട്ടിലെത്തിയെങ്കിലും അവർ കടന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് ജാന്‍സനും സംഘവും വീടിനു മുന്നിലുണ്ടായിരുന്ന കാറും മറ്റും തകര്‍ക്കുകയും ഇടുക്കി സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ ഇടുക്കി സംഘം കൊച്ചിയിലുള്ള കഞ്ചാവു ചില്ലറവില്‍പനക്കാരുടെ സഹായം തേടി. ഈ സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു ഫഹദ് ഹുസൈന്‍ എന്ന 19 കാരൻ.

മൊബൈല്‍ ഫോണിന്റെ പേരിലുള്ള തര്‍ക്കം സംസാരിച്ചു പരിഹരിക്കാം എന്നു പറഞ്ഞ് സംഘങ്ങളെല്ലാം നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷനു സമീപം ഒത്തുചേര്‍ന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, ആലപ്പുഴ സംഘത്തിലെ നിധിന്‍ എസ്.നായര്‍ ഫഹദിനെ കുത്തി. കുത്ത് തടഞ്ഞെങ്കിലും കൈക്ക് ആഴത്തില്‍ മുറിവേറ്റ ഫഹദ് അവിടെനിന്ന് ഓടി റോഡില്‍ കുഴഞ്ഞു വീഴുകയും വൈകാതെ മരിക്കുകയുമായിരുന്നു.

കണ്ടനാട് കാട്ടിലും കളമശേരി എച്ച്‌എംടി കോളനിയിലും ഒളിവില്‍ കഴിഞ്ഞിരുന്ന അക്രമികളില്‍ മിക്കവരെയും പൊലീസ് വൈകാതെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ വടകര സ്വദേശി അനില മാത്യു എന്ന യുവതിയും അറസ്റ്റിലായി. കുത്താന്‍ ഉപയോഗിച്ച കത്തിക്കു പുറമേ അനിലയുടെ സ്‌കൂട്ടറില്‍നിന്ന് വില്‍പനയ്ക്കുള്ള കഞ്ചാവും പിടികൂടിയിരുന്നു. വൈകാതെ നിവ്യ അടക്കമുള്ളവരും അറസ്റ്റിലായി.