video
play-sharp-fill

Tuesday, July 29, 2025

ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കി ; നടൻ നിവിൻ പോളിയുടെ പരാതിയിൽ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍തു

Spread the love

കോട്ടയം: ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‍തു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളി നല്‍കിയ പരാതിയേത്തുടര്‍ന്നാണ് നടപടി. നിവിൻ പോളിക്ക് എതിരെ ഷംനാസിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചന കുറ്റത്തിന് കേസ് എടുത്തിരുന്നു

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കിയെന്നുമാണ് താരത്തിന്റെ പരാതിയില്‍ പറയുന്നത്.

കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ‍‍ഭീഷണിപ്പെടുത്തി തന്‍റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു. വ്യാജ ഒപ്പിട്ടതായുള്ള പരാതിയില്‍ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിച്ചേക്കും. പൊലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മ്മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

ആക്ഷന്‍ ഹീറോ ബിജു-2ന്‍റെ അവകാശങ്ങള്‍ തനിക്കാണെന്നും, പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ച് ഷംനാസ് നല്‍കിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നു. ഈ കേസ് റദ്ദാക്കാനാുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായി നിവിന്‍ പോളിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.