
സ്വന്തം ലേഖിക
ബെംഗളൂരു: വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
നിത്യാനന്ദയ്‌ക്കെതിരെ കോടതി ഒട്ടേറെ സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറൻ്റ്. ‘
തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010 മാര്‍ച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസില്‍ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്, കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാള്‍ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു. 2018 മുതല്‍ വിചാരണയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ 2020ല്‍ കോടതി ജാമ്യം റദ്ദാക്കി.
യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയെ 5 വര്‍ഷം ബിഡദി ആശ്രമത്തില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്‌ക്കെതിരെ കര്‍ണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
ഗുജറാത്തില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ നേരത്തേ ഇന്റര്‍പോള്‍ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അജ്ഞാതകേന്ദ്രത്തില്‍ ‘കൈലാസം’ എന്ന പേരില്‍ ഒരു രാജ്യം സൃഷ്ടിച്ച് സ്വന്തമായി പാസ്പോര്‍ട്ടും കറന്‍സിയും ഉണ്ടാക്കി വിലസുന്ന സ്വാമിയുടെ ഒളിത്താവളം കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല.
അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസില്‍ ഗുജറാത്ത് പൊലീസ് നിത്യാനന്ദക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ആള്‍ദൈവം രാജ്യം വിടുകയായിരുന്നു. സ്വാമി നിത്യാനന്ദ എന്ന ആള്‍ദൈവം വാര്‍ത്തകളില്‍ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെണ്‍മക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്.
ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് നല്‍കിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവന്നത്.
ഗുജറാത്തില്‍ തട്ടിക്കൊണ്ടുപോകലും, പീഡനവും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നതിന് ഇടെയാണ് ആള്‍ദൈവം അപ്രത്യക്ഷനായത്. ഇയാള്‍ക്ക് എതിരെയുള്ള കേസുകളില്‍ നടക്കുന്ന വിചാരണയില്‍ 40 തവണയിലേറെയായി നിത്യാനന്ദ ഹാജരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് എത്തിയത്.
നേപ്പാള്‍ വഴി ഇക്വഡോറിലേക്കാണ് നിത്യാനന്ദ മുങ്ങിയത് ശേഷം കൈലാസം എന്ന പേരില്‍ ആശ്രമം സ്ഥാപിച്ച് ഹിന്ദു രാജ്യവും പ്രഖ്യാപിച്ചു. എന്നാല്‍ ഇയാള്‍ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് ഇക്വഡോര്‍ ഭരണകൂടം ആവര്‍ത്തിച്ചത്. 2018 സെപ്റ്റംബറില്‍ ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. ഇത് പുതുക്കിയിട്ടുമില്ല.
ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ പൊലീസ് അനുമതി ലഭിക്കാറുമില്ല. ഇത്തരമൊരു അപേക്ഷ പൊലീസ് തള്ളുകയും ചെയ്തിരുന്നു.