
തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച ഒമ്പതാം ക്ലാസുകാരനുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
330 പേരാണ് ആകെ സമ്പർക്കപട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരുമാണ്. വിപുലമായ പുതിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താനുള്ള സർവേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ശനിയാഴ്ചയാണ് മെഡിക്കൽ കോളേജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് രാവിലെ 11.30ഓടെ മരണം.
രാവിലെ 10.50ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും 11.30ഓടെ മരിക്കുകയായിരുന്നെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി. ജൂലൈ 10നാണ് പനി ബാധിച്ചത്.
12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാമ്പിളിൽ നിപ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ, ഇന്നലെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.