
‘നിപ’ സംശയം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ധസംഘം കൊച്ചിയിലേക്ക്
സ്വന്തംലേഖകൻ
കോട്ടയം : എറണാകുളത്ത് യുവാവിന് ‘നിപ’ സംശയിക്കുന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ആറംഗ വിദഗ്ധ സംഘം കൊച്ചിയിലെത്തും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേരുകയാണ്. കോഴിക്കോട്, തൃശൂര്‍, കളമശ്ശേരി, മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. ‘നിപ’ ബാധ സംശയിക്കുന്നതാണ് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം. എന്നാല്‍ പൂര്‍ണമായി ഉറപ്പിക്കാന്‍ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. അതേ സമയം യുവാവിന് പനി ബാധിച്ചത് തൃശൂരു നിന്നല്ലെന്ന് തൃശൂര്‍ ഡിഎംഒ പറഞ്ഞു. യുവാവും കൂട്ടരും നാല് ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. 22 പേരാണ് ഇയാളോടൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പരിശോധിച്ചു. ആര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആശങ്കകള്‍ക്കിടയില്ല- ഡിഎംഒ പറഞ്ഞു. യുവാവിന് തൊടുപുഴയില്‍ നിന്ന് വരുമ്പോള്‍ പനിയുണ്ടായിരുന്നു. വൈറസ് ബാധയുണ്ടെങ്കില്‍ തന്നെ അത് ബാധിച്ചത് അവിടെ നിന്നാവാമെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു. ഈ രോഗിയുമായി എവിടെയെല്ലാം ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം നിരീക്ഷണത്തില്‍ തന്നെയാണെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.