നിപ ; രോഗവിമുക്തനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി

നിപ ; രോഗവിമുക്തനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

പറവൂർ: നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും പറവൂർ വടക്കേക്കര സ്വദേശിയുമായ ഗോകുൽ കൃഷ്ണയെ സന്ദർശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗോകുലിനെ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്നും വളരെയേറെ ആശങ്കകൾ നിറഞ്ഞ നാളുകൾക്ക് ഇതോടെ വിരാമമാകുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ നിപ വൈറസ് ബാധയുടെ നടുക്കം മാറും മുമ്പ് എറണാകുളം ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തത് വളരെ ആശങ്കയുണ്ടാക്കി. മുമ്പത്തെ അനുഭവമുണ്ടായിരുന്നതിനാൽ വളരെവേഗം ഉണർന്ന് പ്രവർത്തിക്കുവാൻ ആരോഗ്യ വകുപ്പിനായെന്നും മന്ത്രി വ്യക്തമാക്കി.

നിപ സംബന്ധിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രാഥമിക സ്ഥിരീകരണം വന്നതോടെ അന്തിമഫലത്തിന് കാത്തുനിൽക്കാതെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിവിധ യോഗങ്ങൾ വിളിച്ചുകൂട്ടി ഏകോപനത്തോടെയുള്ള പ്രവർത്തനം നടത്തി. കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ജനപ്രതിനിധികളുടെ യോഗവും കൂടി. കോഴിക്കോട് കഴിഞ്ഞ വർഷം നിപ ബാധയെത്തുടർന്നുണ്ടായ അനുഭവങ്ങളിൽ നിന്ന് നിരവധി മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗിയുമായി സമ്പർക്കമുണ്ടായിരുന്നവരുടെ വിപുലമായ ലിസ്റ്റ് തയ്യാറാക്കുകയും മതിയായ ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എറണാകുളം ജില്ലാ കളക്ടർ, ജില്ലാ ഭരണകൂടം എന്നിവർ വലിയ ഇടപെടലുകളാണ് നടത്തിയത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുമ്പത്തെ അനുഭവപാഠവുമായി വ്യക്തമായ പ്ലാനൊരുക്കി പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചു. അതിലൂടെ ആരേയും മരണത്തിന് വിട്ടു കൊടുക്കാതെ നിപയെ തുടക്കത്തിൽ തന്നെ ചെറുക്കാനായി. ഇതാകട്ടെ കേരളത്തിന്റെ വലിയ വിജയവും.