നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം കഠിന തടവും, 1,25,000 രൂപ പിഴയും; പതിനാല് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ; ഒളിവിൽപോയ പ്രതിയെ പിടികൂടിയത് ബൈജു പൗലോസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം കഠിന തടവും, 1,25,000 രൂപ പിഴയും. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സനല്‍കുമാറിനെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം.

14 വയസുള്ള പെണ്‍കുട്ടിയെ പ്രതി എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജില്‍ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയേയും പെണ്‍കുട്ടിയെയും നാല് ദിവസത്തിനു ശേഷം കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവില്‍ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പ് കേസ്സില്‍ റിമാന്‍ഡിലായ ഇയാള്‍ ആ സമയത്താണ് പള്‍സര്‍ സുനിയെ പരിചയപ്പെടുന്നതും, സുനി ദിലീപിനെ വിളിച്ച മൊബൈല്‍ ഒളിപ്പിക്കുന്നതിനായി സഹായിക്കുന്നതും.

പിന്നീട് പ്രതിയുടെ വീട്ടില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ച മൊബൈല്‍ അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ നടിയെ ആക്രമിച്ച കേസ്റ്റില്‍ 9-ാം പ്രതിയാക്കപ്പെട്ട ഇയാള്‍ ആ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവില്‍ പോയി. 2019ലാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് പോക്‌സോ കോടതിയില്‍ നിന്നുള്ള വാറണ്ടനിനെ തുടര്‍ന്ന് വിചാരണയ്ക്കായി പ്രതിയെ പൊലീസ് ഹാജരാക്കുകയായിരുന്നു. പ്രതി ഒളിവിലായതിനാല്‍ വിചാരണ ഏഴുവര്‍ഷം വൈകിയാണ് ആരംഭിച്ചത്.

കേസില്‍ 9 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു . 14 രേഖകളും നാല് തൊണ്ടി മുതലുകളും കോടതി മുന്‍പാകെ ഹാജരാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പത്തു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും, ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

പ്രതിയിലുള്ള പെണ്‍കുട്ടിയുടെ വിശ്വാസത്തെ മുതലെടുത്ത് കൃത്യം നടത്തിയ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രതിയില്‍ നിന്ന് ഇടാക്കുന്ന പിഴ തുക ഇരയായ കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു