
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലേക്ക്. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തും. ആറു മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്.
പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കൊട്ടിക്കലാശത്തിന് മുന്നോടിയുള്ള റോഡ് ഷോയിലും ആവേശം വാനോളമാണ്. അവസാനഘട്ട പ്രചാരണവുമായി പിവി അൻവറും സജീവമാണ്. രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നടക്കുന്നത്.
അവസാന മണിക്കൂറുകളിൽ റോഡ് ഷോകളുമായി ആവേശം കൊഴുപ്പിക്കുകയാണ് മുന്നണികൾ. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂര്‍ മറ്റന്നാളാണ് വിധിയെഴുതുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫും സർക്കാരിന്‍റെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ചില മേഖലകളിലെങ്കിലും ഇരു മുന്നണികൾക്കും വെല്ലുവിളിയാകുന്നുണ്ട് പിവി അൻവറിന്‍റെ സാന്നിദ്ധ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസാനഘട്ടത്തിൽ മാത്രം കളത്തിലിറങ്ങിയ ബിജെപി വോട്ട് വിഹിതം നിലനിർത്താനുള്ള ശ്രമത്തിലാണ്. കൊട്ടിക്കലാശമുണ്ടാകില്ലെന്നും യഥാര്‍ത്ഥ കലാശക്കൊട്ട് 19ന് നടക്കുമെന്നുമാണ് പിവി അൻവര്‍ വ്യക്തമാക്കിയത്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ കൂടിയാണ് കൊട്ടിക്കലാശം ഒഴിവാക്കിയതെന്നും പ്രവര്‍ത്തകര്‍ തനിക്കുള്ള വോട്ടുറപ്പിക്കുകയാണെന്നും പിവി അൻവര്‍ പറഞ്ഞു. കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലുമായി തിരിച്ചത് തനിക്കെതിരെയാക്കാനാണെന്നും രണ്ടിടത്തും ഒരുമിച്ച് എത്താനാകില്ലെന്നും പിവി അൻവര്‍ പറഞ്ഞു.