
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ കുടുങ്ങി വിദ്യാർത്ഥി മരിച്ചതില്‍ കേന്ദ്രീകരിച്ച് ഉപതെരഞ്ഞെടുപ്പ് പ്രചാരണം.
സംഭവത്തിന് പിന്നില്‍ യുഡിഎഫ് ഗൂഢാലോചനയെന്ന വനംമന്ത്രിയുടെ ആരോപണത്തിന്‍റെ ചുവടുപിടിച്ച് വിവാദം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും മരിച്ച അനന്തുവിന്‍റെ വീട്ടില്‍ ഇന്ന് എത്തും.
വന്യമൃഗ ആക്രമണവും, വൈദ്യുതി കെണിയില്‍ പരാതി നല്‍കിയിട്ടും കെഎസ്‌ഇബി നടപടി എടുത്തില്ലെന്ന ആരോപണവും കൂടുതല്‍ ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്ന് വഴിക്കടവ് കെഎസ്‌ഇബി ഓഫീസിന് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. അനന്തുവിന്‍റെ മരണത്തില്‍ ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ഇന്ന് നിലമ്പൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും. വനം മന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് നിലമ്പൂരില്‍ എത്തിയേക്കും. അനന്തുവിന്‍റെ വീട്ടില്‍ എത്താനും സാധ്യത ഉണ്ട്.
ഇതിനിടെ കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.