നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം; ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം; ഒരാളുടെ പേര് ഹൈക്കമാൻഡിന് കൈമാറാൻ കെപിസിസി; സിപിഎമ്മില്‍ പ്രഖ്യാപനം നാളെ; സ്ഥാനാർത്ഥിയെ നിർത്തണമെന്നതില്‍ രണ്ട് അഭിപ്രായവുമായി ബിജെപിയും

Spread the love

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

ആര്യാടൻ ഷൗക്കത്തിന്‍റെ പേരിനാണ് മുൻതൂക്കം.
ഒരാളുടെ പേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. സംസ്ഥാന നേതാക്കളുടെ ചർച്ചകളില്‍ ഷൗക്കത്തിന്‍റെ പേരിനാണ് മുൻതൂക്കം. സാമുദായിക പരിഗണനവെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്.

ക്രിസ്ത്യൻ വിഭാഗത്തില്‍പ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റായതോടെ ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാല്‍ ആ വിഭാഗത്തിന്‍റെ എതിർപ്പുണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയില്‍ ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പുരിലേക്കുള്ള സ്ഥാനാർത്ഥിയെ സിപിഎം ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും.

പൊതു സ്വതന്ത്രനെന്ന പരിഗണനക്ക് തന്നെയാണ് നിലവില്‍ മുൻതൂക്കം. ആര്യാടൻ മുഹമ്മദിനെതിരെ രണ്ടുതവണ മത്സരിച്ച പ്രൊഫസർ തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോള്‍ താരം യൂ ഷറഫലി എന്നിവരടക്കമുള്ള പേരുകള്‍ പാർട്ടിയുടെ പരിഗണനയിലുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് കൂടി കണക്കിലെടുത്താകും തീരുമാനം.

അതേസമയം, നിലമ്പൂരില്‍ സ്ഥാനാർത്ഥിയെ നിർത്തണമെന്നതില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായമാണ്. കേരളത്തിലെ എൻഡിയെ നേതാക്കളുമായും,ബിജെപി ദേശീയ നേതൃത്വവുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇന്നലെ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തില്‍ മത്സരിക്കേണ്ടന്ന തീരുമാനമാണ് ബഹുഭൂരിപക്ഷവും മുന്നോട്ടുവെച്ചത്. ഇത് രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പല്ല, അടിച്ചേല്‍പ്പിച്ച തെരെഞ്ഞെടുപ്പാണെന്നാണ് പാർട്ടി കരുതുന്നത്.