
നിലമ്പൂർ: തമ്മിലടിയും പാര വെപ്പുമൊന്നും കോണ്‍ഗ്രസിന് പുത്തരിയല്ല. അങ്ങനെയൊക്കെ കൊണ്ടും കൊടുത്തും തന്നെയാണ് കോണ്‍ഗ്രസ് പാർട്ടി ആട്ടിയാലും തുപ്പിയാലും പോവാതെ ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെ കടിച്ചു തൂങ്ങി നില്‍ക്കുന്നത്.
കാര്യം തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെ വെല്ലുമെങ്കിലും ഇത്തവണ കുറച്ചു പണി കിട്ടിയിട്ടുണ്ട് കോണ്‍ഗ്രസിന്. എന്നും പാർട്ടിക്കകത്തെ പ്രശ്നങ്ങള്‍ തീർക്കുന്നതില്‍ മാത്രം സമയം കണ്ടെത്തുന്ന കോണ്ഗ്രെസ്സുകാർക്ക് പുതിയൊരു തലവേദന കൂടി വന്നു ചേർന്നിട്ടുണ്ട്.
ഇത്തവണത്തെ വിഷയം നിലമ്പൂരില്‍ ആര് നില്ക്കും എന്നതാണ്.നിലമ്പൂർ സീറ്റിന് വേണ്ടി ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും കടുംപിടുത്തം തുടരുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി നിർണയം ആകെ പ്രതിസന്ധിയിലാണ് . അന്തിമപട്ടികയില്‍ ഇടംപിടിച്ച ജോയിയും ഷൗക്കത്തും സ്വന്തം നിലയ്ക്ക് പ്രചാരണംകൂടി തുടങ്ങിയതോടെ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ സൂക്ഷ്മവിലയിരുത്തല്‍ നടത്തുകയാണ് പാർട്ടി നേതൃത്വം.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ നേടാൻ നിലമ്പൂരിലെ ജയം കോണ്‍ഗ്രസിന് അനിവാര്യമാണെന്നിരിക്കെ പാർട്ടിയിലെ ഗ്രൂപ്പിസവും സാമുദായിക സമവാക്യങ്ങളും യുഡിഎഫിലെ മറ്റു പാർട്ടികളുടെ നിലപാടും അൻവറിന്റെ അഭിപ്രായവും ഉള്‍പ്പടെ പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം.55 ശതമാനത്തോളം മുസ്ലിങ്ങളും 20 ശതമാനത്തോളം ക്രൈസ്തവരും ബാക്കി ഹിന്ദുക്കളും ഉള്‍പ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലബാറില്‍ ക്രൈസ്തവ സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന സഭകളുടെ ആവശ്യം നിലനില്‍ക്കെ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കിയാല്‍ സഭകളെ തൃപ്തിപ്പെടുത്താൻ കഴിയുമെന്നാണ് വി.എസ്. ജോയിയെ പിന്തുണയ്ക്കുന്നവരുടെ കണക്കുകൂട്ടല്‍. നിലമ്പൂരില്‍ മുസ്ലിം സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ചില മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ഥാനാർഥി നിർണയത്തില്‍ ഇടപെടില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാർഥി ആരായാലും യുഡിഎഫ് മുന്നണിയുടെ ഭാഗം എന്ന നിലയ്ക്ക് സ്ഥാനാർഥിയെ ലീഗ് പിന്തുണയ്ക്കും.സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലാണെങ്കിലും മണ്ഡലത്തില്‍ കണ്വൻഷൻ ഉള്‍പ്പടെയുള്ള പ്രവർത്തനങ്ങള്‍ നടത്തി ലീഗ് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.
അതേസമയം, സമുദായിക പ്രാതിനിധ്യം നിയമസഭയില്‍ കുറയുന്നുണ്ടെന്നും സമുദായത്തില്‍ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കണം എന്നും കാന്തപുരം വിഭാഗവും സമസ്തയിലെ ഒരു വിഭാഗവും നിലപാട് എടുത്തിട്ടുണ്ട്. കെ.സി. വേണുഗോപാലും വി.ഡി. സതീശനും ഉള്‍പ്പടെയുള്ള നേതാക്കളുടെ താത്പര്യവും വി.എസ്. ജോയിക്ക് അനുകൂലമാണെന്നാണ് പാർട്ടിയില്‍നിന്നു ലഭിക്കുന്ന സൂചന. മുനമ്പം വിഷയത്തില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ അതൃപ്തിയുള്ള ക്രിസ്ത്യൻ വിഭാഗത്തെ ജോയിയെ സ്ഥാനാർഥിയാക്കിയാല്‍ കൂടെ നിർത്താം എന്നാണ് ഈ നേതാക്കളുടെ വിലയിരുത്തല്‍.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ തിരഞ്ഞെടുത്തില്ലെങ്കില്‍ പാർട്ടിയില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത നേതാക്കള്‍ കാണുന്നുണ്ട്. ഡിസിസി അധ്യക്ഷനെ തിരഞ്ഞെടുത്തപ്പോള്‍ ഉയർത്തിയ അതേ പ്രശ്നങ്ങള്‍ സ്ഥാനാർഥി നിർണയം അനുകൂലമല്ലെങ്കില്‍ വീണ്ടും ഉയർത്താൻ തയ്യാറെടുത്ത് നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.ജോയിക്ക് വേണ്ടി ഔദ്യോഗിക ഗ്രൂപ്പും ഷൗക്കത്തിന് വേണ്ടി മറ്റൊരു വിഭാഗവും സമ്മർദ്ദം ശക്തമാക്കുകയും ഇരുവരും കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നേരില്‍കണ്ട് സീറ്റിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് പേരെയും പിണക്കാതെയുള്ള പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതിയെ തന്നെ പാർട്ടി നിയോഗിച്ചതായാണ് വിവരം. ഡിസിസി പ്രസിഡന്റ് തന്നെ തർക്കത്തിന്റെ ഭാഗമായതോടെയാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാർ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.
ജോയിയെ സ്ഥാനാർഥിയാക്കുന്ന കാര്യത്തില്‍ ആര്യാടൻ ഷൗക്കത്തിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതാക്കള്‍ പ്രധാനമായും നടത്തുന്നത്. വഴങ്ങാൻ ഷൗക്കത്ത് തയ്യാറായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മലബാറിലെ സുപ്രധാന സീറ്റ് ജോയിക്ക് നല്‍കാം എന്ന പ്രശ്ന പരിഹാര ഫോർമുലയിലൂടെ ജോയിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തിയേക്കും.