
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിലയിരുത്തപ്പെടുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുകയായി.
മേയ് അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താനാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകളായിരിക്കും ഉണ്ടാവുക.
59 പുതിയ പോളിംഗ് ബൂത്തുകള്‍ അടക്കമാണിത്. തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആരംഭിച്ചു കഴിഞ്ഞു.
വോട്ടർമാർക്കു വേണ്ട അടിസ്ഥാന സാകര്യങ്ങള്‍ എല്ലാ പോളിംഗ് ബൂത്തുകളിലും ഉറപ്പാക്കും. പുതിയ പോളിംഗ് ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200ആയി പരിമിതപ്പെടുത്തുന്നതിനും ആക്സിലറി ബൂത്തുകള്‍ക്ക് പകരം പുതിയ സ്ഥിരം പോളിംഗ് ബുത്തുകള്‍ സജ്ജീകരിക്കുന്നതിനും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാ, ജില്ലാ തലങ്ങളില്‍ രാഷ്ട്രീയ കഷികളുടെ യോഗം കൂടിയ ശേഷം പുതിയ പോളിംഗ് ബൂത്തുകള്‍ സൃഷ്ടിക്കുന്നതിന് സമർപ്പിച്ച പ്രൊപ്പോസല്‍ കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
ഇരുമുന്നണികളും സ്ഥാനാർത്ഥികളെച്ചൊല്ലി തലപുകയ്ക്കുകയാണ്. പി.വി.അൻവർ ഇടത് ബന്ധം ഉപേക്ഷിച്ച ശേഷമുള്ള തിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും നിർണായകമാണ്.
യു.ഡി.എഫിന് കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാനും എല്‍.ഡി.എഫിന് കരുത്ത് തെളിയിക്കാനുമുള്ള പോരാട്ടമാണിത്. 2016ലാണ് മണ്ഡലം യു.ഡി.എഫിന് നഷ്ടമായത്.
അൻവറിനോട് അടിയറവ് പറഞ്ഞ ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് യു.ഡി.എഫില്‍ മുൻതൂക്കം. എന്നാല്‍ ആര്യാടൻ ഷൗക്കത്തിന് അൻവറിന്റെ പിന്തുണ ലഭിക്കുമോയെന്ന് വ്യക്തമല്ല.
ഡിസിസി അദ്ധ്യക്ഷൻ വി.എസ് ജോയിയും പരിഗണനാ പട്ടികയിലുണ്ട്. ചെറുപ്പത്തിന്റെ കരുത്തില്‍ മണ്ഡലം പിടിക്കാമെന്നാണ് ജോയിയുടെ പ്രതീക്ഷ. ലീഗ് നേതാക്കളുമായുള്ള അടുപ്പവും ജോയിക്ക് തുണയാവും.
22ശതമാനം ക്രൈസ്തവ വോട്ടുകളുള്ള നിലമ്പൂരില്‍ ആ വോട്ടുകള്‍ ജോയിക്ക് കിട്ടുമെന്നതും അനുകൂല ഘടകമാണ്. ഇതിലാരെ സ്ഥാനാർത്ഥിയാക്കുമെന്നതില്‍ കോണ്‍ഗ്രസും യുഡിഎഫും ആശയക്കുഴപ്പത്തിലാണ്.
ഇത്തവണ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരില്‍ ജോയിയെ സ്ഥാനാർത്ഥിയാക്കാമെന്നുമുള്ള ഫോർമുലയില്‍ ചർച്ചകള്‍ നടക്കുന്നുണ്ട്.
ഷൗക്കത്തിന് ഇത്തവണ സീറ്റ് നിഷേധിച്ചാല്‍ അത് സി.പി.എം ആയുധമാക്കുമെന്നും കാലുവാരലുണ്ടാവുമെന്നും കോണ്‍ഗ്രസ് ഭയക്കുന്നുമുണ്ട്.
സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള തർക്കങ്ങള്‍ വിജയ സാദ്ധ്യത കുറയ്ക്കുമോയെന്നും ആശങ്കയുണ്ട്. തൃക്കാക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ നിലമ്പൂരില്‍ വിജയിച്ചാല്‍ യുഡിഎഫിന് ആത്മവിശ്വാസമേറുന്നതായിരിക്കും.
ഇടതുമുന്നണിക്കാവട്ടെ ഇത് അഭിമാന പോരാട്ടമാണ്. എം. സ്വരാജ് നിലമ്പൂരില്‍ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നത്. സ്വരാജ് അവിടെ സ്ഥാനാർത്ഥിയായേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ മത്സരിക്കാനില്ലെന്നാണ് സ്വരാജിന്റെ നിലപാട്. ജില്ലാ കമ്മിറ്റിയംഗം പി.ഷബീർ, പ്രാദേശിക നേതാവ് വി.എം. ഷൗക്കത്ത് എന്നിവരുടെ പേരുകളും സജീവമായി ചർച്ച ചെയ്യപ്പെടുന്നു.
അതേസമയം ഒരു പൊതുസ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കുന്നതും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. ഇന്ത്യയുടെ മുൻ ഫുട്ബോള്‍ താരം യു.ഷറഫലി, ആര്യാടൻ മുഹമ്മദിനെതിരേ സ്വതന്ത്രനായി മത്സരിച്ച തോമസ് മാത്യു എന്നിവരെ പരിഗണിക്കുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആരാണെന്ന് അറിഞ്ഞ ശേഷമായിരിക്കും എല്‍.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.
അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫും പറയുന്നു.
ബി.ജെ.പിക്ക് വോട്ടുവിഹിതം താരതമ്യേന കുറവുള്ള മണ്ഡലമാണ് നിലമ്പൂർ. രാജീവ്ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനാവും പാർട്ടി ശ്രമിക്കുക.
മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് പരമാവധി വോട്ടുകള്‍ സംഭരിക്കാനായിരിക്കും ശ്രമം.
ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്താൻ നീക്കമുണ്ട്. രശ്മി നാഥ്, അശോക് കുമാർ, നവ്യ ഹരിദാസ് എന്നീ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂർ പിടിച്ചെടുത്താല്‍ അത് യുഡിഎഫിന് പ്രതീക്ഷയേറ്റുന്നതായിരിക്കും.
സി.പി.എമ്മില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തെന്ന ആത്മവിശ്വാസത്തോടെ അവർക്ക് തിരഞ്ഞെടുപ്പിനെ നേരിടാം.
തദ്ദേശ തിരഞ്ഞെടുപ്പിലും ഇത് നിർണായകമായിരിക്കും. അതേസമയം, അൻവർ പോയെങ്കിലും നിലമ്ബൂർ നിലനിർത്താനായാല്‍ മൂന്നാം തുടർഭരണത്തിലേക്കുള്ള എല്‍.ഡി.എഫിന്റെ അടിസ്ഥാന ശിലയായി അത് മാറും.
അതിനാല്‍ ഇരു മുന്നണികള്‍ക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടം തന്നെയാണ്.