
മലപ്പുറം: നിലമ്പൂരിൽ നാലു സ്ഥാനാർത്ഥികൾ കളം നിറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. സ്വരാജും യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും ബി.ജെ.പിക്കായി അഡ്വ.മോഹൻ ജോർജും തൃണമൂലിനായി പി.വി. അൻവറും കച്ചമുറുക്കി. എസ്.ഡി.പി.ഐക്കായി അഡ്വ. സാദിഖ് നടുത്തൊടിയും മത്സരത്തിനുണ്ട്.
സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.ഇടതു മുന്നണി സ്ഥാനാർഥി എം സ്വരാജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവറും ഇന്ന് നിലമ്പൂരില്‍ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍ പത്രിക സമർപ്പിക്കുക. പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അൻവറിന്‍റെ പത്രികാ സമര്‍പ്പണം. പതിനൊന്നു മണിയോടെ എം സ്വരാജും നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി പത്രിക നൽകും.
ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പത്രിക നൽകുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വൈകുന്നേരം നാലുമണിക്ക് നിലമ്പൂർ കോടതിപ്പടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൗക്കത്തിന്റെ വിജയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, സ്വരാജിന്റെ വിജയം മുഖ്യമന്ത്രി പിണറായി വിജയനും അഭിമാനപ്രശ്നമായി മാറുന്ന രാഷ്ട്രീയ സാഹചര്യം. ഇടതു മുന്നണി വിട്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെയും, യു.ഡി.എഫിൽ ഇടം കിട്ടാത്തതിനാൽ പ്രതിപക്ഷനേതാവിനെതിരെയും തിരിഞ്ഞ പി.വി. അൻവറാണ് പോരാട്ടത്തിന് പന്തം കൊളുത്തിയത്.2016ൽ ഇടത് സ്വതന്ത്രനായിരുന്ന അൻവറിനോട് കന്നിഅങ്കത്തിൽ പരാജയപ്പെട്ട ഷൗക്കത്തിന് ഇടതു മുന്നണിയോടും അൻവറിനോടും കണക്കുചോദിക്കണം. മൂന്നരപ്പതിറ്റാണ്ട് പിതാവ് ആര്യാടൻ മുഹമ്മദ് കൈവെള്ളയിലായിരുന്ന മണ്ഡലമാണ് അൻവർ തട്ടിയെടുത്തത്. മുസ്ലിംലീഗുമായി ഷൗക്കത്തിന് അന്ന് നല്ല ബന്ധമുണ്ടായിരുന്നില്ല.
തൃപ്പൂണിത്തുറയിലാണ് താമസമെങ്കിലും മലപ്പുറം പോത്തുകല്ല് സ്വദേശിയായ എം. സ്വരാജിന് നിലമ്പൂരുകാർക്കിടയിൽ നല്ല മതിപ്പാണ്. അൻവർ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ സ്വരാജിനോളം മറ്റൊരു നേതാവില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.
സ്വരാജിന്റെ സ്ഥാനാർത്ഥിത്വം അണികൾക്കും ആവേശമായി.രണ്ടും കല്പിച്ചാണ് അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായത്. യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും വോട്ട് ചോർത്താമെന്നാണ് പ്രതീക്ഷ. ഇരു മുന്നണികളിൽ നിന്നും തിക്താനുഭവമുണ്ടായെന്ന തരത്തിൽ സഹതാപവോട്ട് നേടാനുള്ള തന്ത്രവും പയറ്റുന്നുണ്ട്.