
സ്വന്തം ലേഖകൻ
കണ്ണൂർ: സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് നടി നിഖില വിമൽ. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഫെഫ്ക പോലുള്ള സംഘടനകളാണ്. മറ്റുള്ളവർക്ക് ശല്യമാകുന്നെങ്കിൽ ലഹരി നിരോധിക്കുക അനിവാര്യമാണെന്നും താരം പറഞ്ഞു.
കണ്ണൂർ പ്രസ് ക്ലബ്ബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നിഖില.’മദ്യവും ലഹരിയാണ്. എന്നാൽ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഞാൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങള്‍ ഇല്ല,’ നിഖില വിമല്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍പൊരു സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില വിമൽ പറഞ്ഞു. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. ഇതില്‍ ഒരുവരിമാത്രം അടര്‍ത്തിയെടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. ഈ വിഷയത്തിൽ തന്റെ പ്രതികരണം ആരും ചോദിച്ചിട്ടില്ല.
അതുകൊണ്ടു തന്നെ ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉണ്ടായ വിവാദങ്ങളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്നും നിഖില പറഞ്ഞു.